പരീക്ഷാ തട്ടിപ്പിന് പ്രതിഫലം ഏഴ് ലക്ഷം രൂപ; അറസ്റ്റിലായവർ മുമ്പും പരീക്ഷകളിൽ ക്രമക്കേട് നടത്തിയവർ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പരീക്ഷാ തട്ടിപ്പിന് പ്രതിഫലം ഏഴ് ലക്ഷം രൂപ; അറസ്റ്റിലായവർ മുമ്പും പരീക്ഷകളിൽ ക്രമക്കേട് നടത്തിയവർ

തിരുവനന്തപുരം: വി.എസ്.എസ്.സി പരീക്ഷാ ക്രമക്കേടിൽ അറസ്റ്റിലായ മൂന്ന് പേരെ നാട്ടിലെത്തിച്ചു. മുഖ്യ സൂത്രധാരൻ ഉൾപ്പടെയുള്ളവരെ ഹരിയാനയിൽ നിന്നാണ് അറസ്റ്റ് ചെയ്‌തത്. 2018 മുതൽ ഹരിയാനയിൽ പലതവണ പരീക്ഷകളിൽ ആൾമാറാട്ടവും ക്രമക്കേടും നടത്തിയതിന് അറസ്റ്റിലായ സംഘം ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലും തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏഴ്‌ ലക്ഷം രൂപയാണ് പരീക്ഷത്തട്ടിപ്പ് നടത്തുന്നതിനുള്ള ഇവരുടെ പ്രതിഫലം.

കേരള പൊലീസ് സംഘം ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൻ്റെ ഉള്ളുകളികൾ വ്യക്തമാക്കുന്ന വിവരങ്ങൾ ലഭിച്ചത്. 2018 മുതൽ ഹരിയാനയിൽ തന്നെ പലതവണ പരീക്ഷയിൽ ആൾമാറാട്ടവും കോപ്പിയടിയും നടത്തിയ സംഘമാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി കേരളത്തിലും തട്ടിപ്പ് നടത്തിയത്.

മുഖ്യസൂത്രധാരൻ ദീപക് ഷിയോകന്ദ് അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി തിരുവനന്തപുരത്ത് എത്തിച്ചു. ഹരിയാനയിലെ ഗ്രാമത്തലവൻ്റെ സഹോദരനാണ് ഇയാൾ. ജിണ്ട് ജില്ലയിലെ വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. പരീക്ഷയെഴുതാന്‍ അപേക്ഷ നല്‍കിയിരുന്ന ഉദ്യോഗാര്‍ത്ഥി ഋഷിപാലിനേയും കേരള പൊലീസ് അറസ്റ്റ് ചെയ്‌ത്‌ നാട്ടിലെത്തിച്ചു. വി.എസ്.എസ്.സി പരീക്ഷയിൽ ആൾമാറാട്ടം നടത്തി കോപ്പിയടിച്ചവർക്ക് പ്രതിഫലം മുൻകൂറായി നൽകിയെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഋഷിപാലിന് വേണ്ടി കേരളത്തിലെത്തി പരീക്ഷ എഴുതിയത് അമിത് എന്നയാളാണ്. ഇയാളെ നേരത്തേ അറസ്റ്റ് ചെയ്‌തിരുന്നു. മുഖ്യസൂത്രധാരന്‍ ദീപകിൻ്റെ സഹായി ലഖ്‌വിന്ദർ ആണ് അറസ്റ്റിലായ മൂന്നാമൻ. സുനിൽ എന്നയാളുടെ പേരിൽ പരീക്ഷ എഴുതിയ ഗൗതം ചൗഹാൻ, സുമിത്ത് എന്ന പേരിൽ പരീക്ഷക്കെത്തിയ മനോജ് കുമാർ എന്നിവരാണ് ആദ്യം പിടിയിലായത്.

0Shares