കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി അശ്ലീല വീഡിയോ വിവാദം; പ്രജ്വല്‍ രേവണ്ണ പകര്‍ത്തിയത് മൂവായിരത്തോളം വീഡിയോകള്‍

  • Post category:national / news
  • Reading time:1 min read
You are currently viewing കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചു കുലുക്കി അശ്ലീല വീഡിയോ വിവാദം; പ്രജ്വല്‍ രേവണ്ണ പകര്‍ത്തിയത് മൂവായിരത്തോളം വീഡിയോകള്‍

ബെംഗളുരു: മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോ വിവാദം കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നു.
എം.പി കൂടിയായ പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകള്‍ സമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവ് പ്രജ്വല്‍ സൂക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.ഇത്തരത്തിലുള്ള മൂവായിരത്തോളം വീഡിയോകളാണ് പ്രജ്വല്‍ പകര്‍ത്തിയിരുന്നത്.

ഹാസനില്‍ ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥിയായാണ് 33 കാരനായ പ്രജ്വല്‍ രേവണ്ണ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ 26ന് രണ്ടു ദിവസം മുമ്പേ ഹാസനില്‍ ലൈംഗിക വീഡിയോ പ്രചരിച്ചിരുന്നു. വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെ, പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ഒരു സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരുന്നു.

2019 മുതല്‍ 2022 വരെ പലതവണ പ്രജ്വല്‍ രേവണ്ണ ലൈംഗികമായി ഉപദ്രവിച്ചിരുന്നു എന്നാണ് പരാതി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നാലെ, ദേവഗൗഡയുടെ മകനും എം.എല്‍.എയുമായ എച്ച്‌.ഡി രേവണ്ണയും മകന്‍ പ്രജ്വല്‍ രേവണ്ണയും ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച്‌ ബന്ധു കൂടിയായ വീട്ടുജോലിക്കാരിയായ 47കാരിയും പരാതി നല്‍കിയിരുന്നു.

ജെ.ഡി.എസുമായി സഖ്യം ഉണ്ടാക്കുന്നതിനെതിരെ ബി.ജെ.പി നേതാവായ ദേവരാജ ഗൗഡ പാര്‍ട്ടിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.വൈ വിജയേന്ദ്രയ്ക്ക് നല്‍കിയ കത്തില്‍ തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ പ്രജ്‌ലിൻ്റെ 2976 വീഡിയോകളുണ്ടെന്നും ഇവ പിന്നീട് പുറത്തുവന്നാല്‍ പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ദേവരാജ ഗൗഡ കത്തില്‍ വ്യക്തമായിരുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ്ണ ലൈംഗിക വേഴ്‌ചയിലേര്‍പ്പെടുന്ന ദൃശ്യങ്ങളാണിത്. ഈ വീഡിയോകള്‍ കയ്യില്‍ വെച്ച്‌ സ്ത്രീകളെ ഭീഷണിപ്പെടുത്തി വീണ്ടും ഇത്തരം പ്രവൃത്തികളിലേര്‍പ്പെടാന്‍ പ്രജ്വല്‍ രേവണ്ണ നിര്‍ബന്ധിച്ചിരുന്നതായും ദേവരാജ ഗൗഡ ആരോപിക്കുന്നു.

അതേ സമയം വീഡിയോയില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും, അന്വേഷണം പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണത്തിന് ഇല്ലെന്നും ബി.ജെ.പി സംസ്ഥാന വക്താവ് എസ്.പ്രകാശ് അഭിപ്രായപ്പെട്ടു. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്നും, കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഒരാളെയും വെറുതെ വിടില്ലെന്നും ജെ.ഡി.എസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി കുമാരസ്വാമി വ്യക്തമാക്കി.

Courtesy:SirajOnlineNews

0Shares