വീട് കവര്‍ച്ചകളിൽ കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി പിടികൂടി; റെയില്‍പാളം വഴി നടന്നുപോയി പകല്‍ സമയത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ്

You are currently viewing വീട് കവര്‍ച്ചകളിൽ കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി പിടികൂടി; റെയില്‍പാളം വഴി നടന്നുപോയി പകല്‍ സമയത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പോലീസ്

നീലേശ്വരം / കണ്ണൂര്‍: വീട്ടുകാര്‍ വിവാഹത്തിന് പോയ നേരത്ത് പന്നേന്‍പാറയിലെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 18 പവന്‍ സ്വര്‍ണവും വളപ്പട്ടണത്തെ ഒരു വീട്ടില്‍ നിന്ന് പത്തരപവന്‍ സ്വര്‍ണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവായ കണ്ണൂര്‍ പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്‌തു. കാഞ്ഞങ്ങാട് സ്വദേശിയെയാണ് നീലേശ്വരത്ത് നിന്നും പിടികൂടിയത്.

കാഞ്ഞങ്ങാട്, ഗാര്‍ഡന്‍ വളപ്പില്‍ ആസിഫിനെയാണ് (23) കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനുമോഹനും സംഘവും പിടികൂടിയത്. നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് ആസിഫ് എന്ന് പൊലീസ് പറഞ്ഞു.

ഈ മാസം 24നാണ് കണ്ണൂർ പന്നേന്‍പാറയിലെ വീട്ടില്‍ കവര്‍ച്ച നടന്നത്. വീടുപൂട്ടി വീട്ടുകാര്‍ പാപ്പിനിശ്ശേരിയില്‍ കല്യാണത്തിന് പോയതായിരുന്നു. പിന്‍ ഭാഗത്തെ ഗ്രില്‍സും വാതിലും കുത്തിതുറന്നാണ് സ്വര്‍ണം കവര്‍ന്നത്. ഇതിന് തലേന്നാണ് വളപട്ടണത്തെ വീട്ടില്‍ നിന്ന് പത്തര പവന്‍ സ്വര്‍ണം മോഷണം പോയത്. ഇതിന് പിന്നിലും ആസിഫാണെന്ന് പൊലീസ് വ്യക്തമാക്കി.

നീലേശ്വരത്ത് നിന്നും ആസിഫിനെ കണ്ണൂര്‍ പൊലീസ് സാഹസികമായി കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ രാത്രി റെയില്‍ പാളത്തിലൂടെ പിന്തുടര്‍ന്ന് പിറകെ ഓടിയാണ് ഹോസ്ദുര്‍ഗ് പൊലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.

പൂട്ടിയിട്ട വീടുകളില്‍ റെയില്‍പാളം വഴി നടന്നുപോയി പകല്‍ സമയത്ത് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. ചന്തേര, ചീമേനി, നീലേശ്വരം, ഹൊസ്ദുര്‍ഗ്, കാസര്‍കോട്, പഴയങ്ങാടി, പയ്യന്നൂര്‍, വളപ്പട്ടണം, കണ്ണൂര്‍ ടൗണ്‍ ഉള്‍പ്പെടെയുള്ള പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പന്ത്രണ്ടോളം മോഷണ കേസുകളിലെ പ്രതിയാണ്. തൃശൂര്‍ ഹൈടെക് സുരക്ഷാ ജയിലില്‍ ആറുമാസത്തെ കാപ്പ തടവ് അനുഭവിച്ച് രണ്ടാഴ്‌ച മുമ്പാണ് പുറത്തിറങ്ങിയത്.

സി.സിടി.വികള്‍ പരിശോധിച്ചും കെ-9 പൊലീസ് നായ റിക്കിയുടെ സഹായത്തോടെയുമാണ് പ്രതിയുടെ സഞ്ചാരവഴി പൊലീസ് മനസിലാക്കിയത്. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനുമോഹന് പുറമെ എസ്.ഐമാരായ ഷമീല്‍, സവ്യ സച്ചിന്‍. അജയന്‍, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒമാരായ നാസര്‍, ഷൈജു, രാജേഷ്, സി.പി.ഒമാരായ റമീസ്, ഷിനോജ്, സനൂപ്, ബാബുമണി എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

0Shares