
നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ അസാധാരണ നീക്കങ്ങളെ തുടര്‍ന്ന് സഭ നാടകീയമായി ഇന്നത്തേക്ക് പിരിഞ്ഞു. നയപ്രഖ്യാപന വേളയില്‍ നയപ്രഖ്യാപന പ്രസംഗത്തിൻ്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് ഭരണഘടനാപരമായ ദൗത്യം നിറവേറ്റുന്നതായി ഗവര്‍ണര്‍ സൂചിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി. ഇതിന് പിന്നാലെ സ്‌പീക്കര്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി അറിയിക്കുകയായിരുന്നു.
ഒരു മിനിറ്റ് 17 സെക്കണ്ടുകള്‍ കൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിൻ്റെ അവസാനഭാഗം മാത്രം വായിക്കാന്‍ ഗവര്‍ണര്‍ വിനിയോഗിച്ചത്. മുഖ്യമന്ത്രി പൂച്ചണ്ട് നല്‍കി സ്വീകരിച്ച വേളയില്‍പ്പോലും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്‌പരം മുഖത്ത് നോക്കിയില്ലെന്നതും ശ്രദ്ധേയമാണ്.

സഭാസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് പോലും സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇരുവരുടേയും ശരീരഭാഷയില്‍ പ്രകടമായിരുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍, മണിപ്പൂര്‍ വിഷയത്തിലെ നിലപാട്, സര്‍ക്കാരിൻ്റെ വികസന കാഴ്‌ചപ്പാടുകള്‍ മുതലായവ ഉള്‍ക്കൊള്ളുന്ന സുപ്രധാന ഭാഗങ്ങളാണ് ഗവര്‍ണര്‍ ഒഴിവാക്കിയത്. എൻ്റെ ജനങ്ങള്‍, എൻ്റെ സര്‍ക്കാര്‍ മുതലായ അഭിസംബോധനകളും ഗവര്‍ണര്‍ ഒഴിവാക്കി. മണിപ്പൂര്‍ വിഷയം മുന്‍നിര്‍ത്തി എൻ്റെ സര്‍ക്കാര്‍ എല്ലാവിധ വംശഹത്യകള്‍ക്കും മനുഷ്യ രാശിക്കെതിരായ എല്ലാ കുറ്റകൃത്യങ്ങളേയും അപലപിക്കുന്നു എന്നുള്ള ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കി.
