
സംസ്ഥാനത്തെ കിഫ്ബി ആസ്ഥാനത്ത് കേന്ദ്ര ആദായനികുതി വകുപ്പിന്‍റെ പരിശോധനയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. ആദായനികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടിത്തമാണ്. ആവശ്യപ്പെട്ട രേഖകൾ കൊടുത്തിട്ടുണ്ട്. കിഫ്ബിയെ അപകീർത്തിപ്പെടുത്താനാണ് നീക്കം. മാധ്യമങ്ങളെ മുൻകൂട്ടി അറിയിച്ചുള്ള ഇത്തരം നാടകങ്ങൾ അവസാനിപ്പിക്കണമെന്നും ധനമന്ത്രി പറഞ്ഞു.

പരിശോധനയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ പദ്ധതികളുടെ നേരത്തെ ആവശ്യപ്പെട്ട വിശദാംശങ്ങൾ ഉദ്യോഗസ്ഥർ കിഫ്ബിയിൽ നിന്ന് ശേഖരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ പതിനഞ്ചോളം ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തേക്ക് പരിശോധനയ്ക്കായെത്തിയത്.
കഴിഞ്ഞ അഞ്ച് വർഷക്കാലത്ത് കിഫ്ബി നടത്തിയ പദ്ധതികളുടെ വിശദാംശങ്ങൾ, കോൺട്രാക്ടർമാർക്ക് കൈമാറിയ തുകയുടെ കണക്കുകൾ, പദ്ധതികൾക്ക് വേണ്ടി വിവിധ കോൺട്രാക്ടർമാരിൽ നിന്ന് ഈടാക്കിയ പണത്തിന്റെ നികുതി, എന്നിവ സംബന്ധിച്ച രേഖകളാണ് കിഫ്ബി കൈമാറിയത്. ഈ മാസം 25ന് മുമ്പ് രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടീസ് നൽകിയിരുന്നു.
