
മലമുഴക്കി വേഴാമ്പലിനെ ക്രൂരമായി ആക്രമിച്ച് കൊന്നതിന് നാഗാലാന്‍ഡിലെ വോഖ ജില്ലയില്‍ മൂന്ന് പേര്‍ പിടിയിലായി. പക്ഷിയെ കൊല്ലുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. പക്ഷിയെ ഉപദ്രവിക്കാനുപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിട്ടുണ്ട്. വേഴാമ്പലിൻ്റെ ശരീരഭാഗങ്ങളും കണ്ടെടുത്തു. പിടികൂടിയ മൂന്ന് പേരെയും പോലീസ് വന്യജീവി വിഭാഗത്തിന് കൈമാറി. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ ഒരാള്‍ വേഴാമ്പലിൻ്റെ ദേഹത്ത് ചവിട്ടി നില്‍ക്കുന്നതും ആക്രമിക്കുന്നതും കാണാം. ചിറകില്‍ വലിച്ച് പിടിച്ച് കഴുത്തില്‍ വടിയുപയോഗിച്ച് ആഞ്ഞടിയ്ക്കുകയാണ് ചെയ്യുന്നത്.

ഇതിനെതിരെ, പ്രാകൃത രീതികളൊക്കെ മനുഷ്യരില്‍ നിന്ന് പോയി എന്നുള്ളത് തെറ്റാണെന്നാണ് സംഭവം തെളിയിക്കുന്നതെന്നും മനുഷ്യര്‍ക്കെങ്ങനെ ഇത്രയും ക്രൂരരാവാന്‍ സാധിക്കുന്നു എന്നുമൊക്കെ ആളുകള്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. 2018ലാണ് മലമുഴക്കി വേഴാമ്പലിനെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവിവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. ഇന്ത്യയിലും ഇന്തോനേഷ്യയിലും സാധാരണയായി കണ്ടു വരുന്ന ഇവയ്ക്ക് 50 വര്‍ഷമാണ് ആയുസ്സ്.
