
തിരുവനന്തപുരം: ത്യാഗ സമരണയിൽ നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. പള്ളികളിലും ഈദ് ഗാഹുകളും പെരുന്നാൾ നമസ്‌കാരത്തിനായി വിശ്വാസികളെ വരവേറ്റു. സമാഗമങ്ങളുടെയും പ്രാർത്ഥനകളുടെയും ദിനം കൂടിയാണ് വിശ്വാസികൾക്ക് ഈ ദിനം.
പ്രിയപ്പെട്ട പുത്രൻ ഇസ്മായിലിനെ ദൈവത്തിൻ്റെ ആജ്ഞയാൽ ബലി നൽകാൻ ഒരുങ്ങിയ ഇബ്രാഹിം നബിയുടെ ത്യാഗത്തിൻ്റെ സ്‌മരണയാണ് ബലിപെരുന്നാൾ.

സർവ്വതും ദൈവത്തിന് മുമ്പിൽ അർപ്പിക്കുക എന്ന പരിത്യാഗത്തിൻ്റെ വലിയ സന്ദേശം കൂടിയാണ് ഇസ്ലാം മത വിശ്വാസികൾക്ക് ഈ ദിനം. ദുൽഹജ്ജ് മാസത്തിലെ പത്താം ദിനം ആണ് ബലിപെരുന്നാൾ ദിനമായി ഇസ്ലാമിക വിശ്വാസികൾ ആചരിക്കുന്നത്.
കേരളത്തിൽ ദുൽഹജ്ജ് 10 വ്യാഴാഴ്‌ചയും ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്‌ചയുമാണ്. പെരുന്നാൾ ദിനം ബന്ധു- സുഹൃത്ത് സമാഗമങ്ങളുടെ ദിനം കൂടി ആണ്. ഒന്നിച്ചിരുന്ന് സ്നേഹവും സാഹോദര്യവും സൗഹൃദവും എല്ലാം പങ്കു വെക്കുന്ന പതിവ്, പെരുന്നാൾ വിശേഷം കൂടിയാണ്.
