
തിരുവനന്തപുരം: പരിഗണനയില്‍ ഉണ്ടായിരുന്ന അഞ്ചു ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭൂപതിവ് നിയമ ഭേദഗതി ബിൽ അടക്കമുള്ള അഞ്ച് ബില്ലുകളിലാണ് ഒടുവില്‍ ഗവര്‍ണര്‍ ഒപ്പ് വച്ചിരിക്കുന്നത്. ഈ ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സി.പി.ഐ.എം ഗവര്‍ണർക്കെതിരെ സമരം നടത്തിയിരുന്നു.
ബില്ലുകൾ പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്കെതിരെ സി.പി.എം സംസ്ഥാനത്ത് സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതോടെ ഗവര്‍ണറുടെ പരിഗണനയിൽ ഉണ്ടായിരുന്ന മുഴുവന്‍ ബില്ലുകള്‍ക്കും അനുമതി ആയിരിക്കുകയാണ്.

ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ നീര്‍ത്തട നിയമ ഭേദഗതി ബില്‍, ക്ഷീരസഹകരണ ബില്‍, സഹകരണ നിയമ ഭേദഗതി ബില്‍, അബ്‌കാരി നിയമ ഭേദഗതി ബില്‍ എന്നീ ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പ് വച്ചിരിക്കുന്നത്.
ഇതിനിടെ ബില്ലുകൾ കുറച്ചു ദിവസം മുമ്പ് ഒപ്പിട്ടതാണെന്നും ഇപ്പോഴാണ് നിങ്ങൾ അറിഞ്ഞതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. പല പരാതികളും ലഭിച്ചിരുന്നു. അത് പരിശോധിക്കുന്നതിന് വേണ്ടിയാണ് സമയം എടുത്തത്. സംസ്ഥാനം കോടതിയെ സമീപിച്ചതിന് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
