
തൃശൂര്‍: നഗരത്തില്‍ വന്‍ സ്വര്‍ണക്കവർച്ച. തൃശൂരിലെ ആഭരണ നിര്‍മാണശാലയിലെ ജീവനക്കാരെ ആക്രമിച്ചാണ് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ‘ഡി.പി ചെയിന്‍സ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. വെള്ളിയാഴ്‌ച രാത്രി സ്ഥാപനത്തില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ വെള്ളനിറത്തിലുള്ള കാറിലെത്തിയ സംഘം ആക്രമിച്ചെന്നും ആഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് മോഷ്ടിച്ചെന്നുമാണ് പരാതി.
സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂവല്ലറികൾക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനമാണ് ഡി.പി ചെയിന്‍സ്. കഴിഞ്ഞദിവസം രാത്രി കന്യാകുമാരി, മാർത്താണ്ഡം ഭാഗത്തുള്ള ജൂവലറികളില്‍ നല്‍കാനുള്ള മൂന്നുകിലോയോളം തൂക്കംവരുന്ന ആഭരണങ്ങളുമായാണ് ജീവനക്കാര്‍ സ്ഥാപനത്തില്‍ നിന്ന് പോയത്.

സ്ഥാപനത്തില്‍ നിന്ന് പുറത്തിറങ്ങി സമീപത്തെ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ജീവനക്കാരെ ആക്രമിച്ചത്. പിന്നാലെ സ്വര്‍ണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കവര്‍ച്ചാസംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
സംഭവം ആസൂത്രിതമായ കവര്‍ച്ചയാണെന്നാണ് പൊലീസിൻ്റെ പ്രാഥമികനിഗമനം. സ്ഥാപനവും റെയില്‍വേ സ്റ്റേഷനും തമ്മില്‍ ഏകദേശം അരകിലോമീറ്റര്‍ ദൂരമേയുള്ളൂ. അതിനാല്‍, സ്ഥാപനത്തിലെ ജീവനക്കാരെ കൃത്യമായി നിരീക്ഷിച്ച് ഇവര്‍ പോകുന്നസമയം മനസിലാക്കിയാണ് കവര്‍ച്ച നടന്നിട്ടുള്ളതെന്നും പൊലീസ് കരുതുന്നു.
സംഭവത്തില്‍ നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവരുടെ ഫോണ്‍വിളി വിവരങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. ജൂവല്ലറിയിലെ ജീവനക്കാരായ കല്ലൂർ സ്വദേശി റിന്റോ, അരണാട്ടുകര സ്വദേശി പ്രസാദ് എന്നിവർ കൈയിൽ സൂക്ഷിച്ചിരുന്ന ബാഗാണ് കാറിൽ എത്തിയ സംഘം തട്ടിയെടുത്തത്.
