
കാസര്‍കോട്: തൊഴില്‍ നൈപുണ്യത്തിന്‍റെ വിവിധ തലങ്ങള്‍ ഗ്രാമങ്ങളിലേക്കും എത്തിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന തൊഴില്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ജില്ലയിലും കൗശല്‍ കേന്ദ്ര ആരംഭിക്കുന്നു. ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴിയില്‍ തുടങ്ങുന്ന പരിശീലന കേന്ദ്രത്തിന്‍റെ നിര്‍മാണോദ്ഘാടനം ഫെബ്രുവരി 17ന് 12.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ബേഡഡുക്ക പഞ്ചായത്ത് കുണ്ടംകുഴി അപ്പാരല്‍ പാര്‍ക്ക് കെട്ടിടത്തില്‍ അനുവദിച്ച ഒന്നാം നിലയിലാണ് ഈ പരിശീലന കേന്ദ്രം ഒരുങ്ങുന്നത്. ഇതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാന നൈപുണ്യവികസന ദൗത്യത്തിന് നേതൃത്വം നല്‍കുന്ന കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയിസ്) ആണ് കൗശല്‍ കേന്ദത്തിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ഗ്രാമീണ യുവജനങ്ങളെ കേന്ദ്രീകരിച്ചുണ്ടാക്കിയ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കായാണ് കൗശല്‍ കേന്ദ്രങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്. മിതമായ നിരക്കിലുള്ള ഫീസായിരിക്കും വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുക.

വിവിധ മേഖലകളിലുള്ളവരെ പരിശീലിപ്പിക്കാനായി കെയിസിന്‍റെ ആഭിമുഖ്യത്തിൽ ലാന്‍ഗ്വേജ് ലാബ്, ഡിജിറ്റല്‍ ലൈബ്രറി, അസസ്‌മെന്റ് ആന്റ് കൗണ്‍സിലിംഗ് സെന്റര്‍, വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യത്തോടു കൂടിയ മള്‍ട്ടി സ്‌കില്‍ സെന്റര്‍ എന്നീ പരിശീലന സൗകര്യങ്ങള്‍ ഇവിടെ സജ്ജമാക്കും. ലാന്‍ഗ്വേജ് ലാബ് വിദ്യാര്‍ത്ഥികള്‍ മുതല്‍ തൊഴിലാളികള്‍ വരെയുള്ളവര്‍ക്ക് പ്രായോഗിക ഇംഗ്ലീഷ് സ്‌കില്‍ പരിശീലനം നല്‍കും. വിവിധ തലത്തിലുള്ള പരിശീലനങ്ങള്‍ ഉള്‍പ്പെടുന്ന കൗശല്‍കേന്ദ്രം വ്യക്തികളുടെ നൈപുണ്യം മനസിലാക്കി തൊഴില്‍ക്ഷമതയുടെ പുതിയ വാതിലുകള്‍ തുറന്നു കൊടുക്കുവാന്‍ സഹായിക്കും.
കൗശല്‍കേന്ദ്രത്തിലെ പ്രായോഗിക പരിശീലനം എന്‍എസ്്ഡിസിയുടെ
സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ (എസ്എസ്്‌സി) ട്രെയിനിങ് കരിക്കുലവുമായി ചേര്‍ന്നാണ് തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്‌സിയുടെ മൂല്യനിര്‍ണയത്തിന്‍റെയും സര്‍ട്ടിഫിക്കേഷന്‍റെയും അടിസ്ഥാനത്തില്‍ പി.എം.കെ.വി.വൈ പദ്ധതിയില്‍ നിന്ന് പ്രയോജനവും ലഭിക്കും.
