കൈവെട്ട് കേസിലെ ഒന്നാം പ്രതി; മരപ്പണിക്കാരൻ ആയി ഒളിവിൽ കഴിഞ്ഞത് കണ്ണൂരിൽ, കാസർകോട് നിന്ന് വിവാഹം കഴിച്ചു

  • Post category:Kerala / news / trending
  • Reading time:2 mins read
You are currently viewing കൈവെട്ട് കേസിലെ ഒന്നാം പ്രതി; മരപ്പണിക്കാരൻ ആയി ഒളിവിൽ കഴിഞ്ഞത് കണ്ണൂരിൽ, കാസർകോട് നിന്ന് വിവാഹം കഴിച്ചു

ചോദ്യപേപ്പറിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 13 വര്‍ഷത്തിനുശേഷം അറസ്റ്റിലായ സവാദ് (38) ഒളിവില്‍ കഴിഞ്ഞത് കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള ബേരത്ത്. ഇവിടെയുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ചൊവ്വാഴ്‌ച രാത്രിയാണ് എന്‍.ഐ.എ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. 13 വര്‍ഷവും കണ്ണൂരിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് എന്നാണ് വിവരം.

സവാദ് എന്ന പേര് മറച്ചുവെച്ച് ഷാജഹാന്‍ എന്ന പേരിൽ മരപ്പണിക്കാരനായാണ് പൊലീസിനെയും കേന്ദ്ര അന്വേഷണ ഏജന്‍സികളേയും വെട്ടിച്ച് ഒളിവുജീവിതം നയിച്ചത്. ബേരത്ത് ഖദീജ എന്ന വ്യക്തിയുടെ പേരുള്ള ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു കഴിഞ്ഞ രണ്ടുവര്‍ഷമായി സവാദ് ഒളിവില്‍ കഴിഞ്ഞത്. മരപ്പണി ഉള്‍പ്പെടെയുള്ള കൂലിവേല ചെയ്‌തായിരുന്നു ജീവിതം.

എട്ടുവർഷം മുമ്പ് വിവാഹം

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്ന സവാദ് എട്ട് വര്‍ഷം മുമ്പ് കാസർകോട് നിന്ന് വിവാഹവും കഴിച്ചിരുന്നു. ബേരത്തെ വാടക വീട്ടില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കൊപ്പമാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍, നാട്ടുകാരുമായി വലിയ അടുപ്പം പുലര്‍ത്തിയിരുന്നില്ല. ബേരത്ത് വരുന്നതിന് തൊട്ടുമുമ്പ് വിളക്കോടായിരുന്നു താമസമെന്നാണ് ഇയാള്‍ പറഞ്ഞതെന്ന് അയല്‍വാസികള്‍ പറഞ്ഞു.

നാട്ടുകാരോട് നല്ല രീതിയിലായിരുന്ന ഇടപെടലെന്നും ചോദിച്ചതിന് മാത്രം മറുപടി പറയുന്ന പ്രകൃതമായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു. ഒരു എന്‍.ഡി.എഫ് പ്രവര്‍ത്തകനാണ് സവാദിന് ജോലി ശരിയാക്കി നല്‍കിയതെന്നും ഇവരാണ് സവാദിനൊപ്പം ജോലി ചെയ്‌തിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

മട്ടുന്നൂര്‍ പോലൊരു മേഖലയില്‍ ഇത്രയധികം കാലം ഒളിവില്‍ കഴിഞ്ഞിട്ടും കാസര്‍കോട് നിന്ന് വിവാഹം ചെയ്‌തിട്ടും ഇയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല എന്നതാണ് കൗതുകകരം. ആരും അറിയാതെ ഇത്രയധികം വര്‍ഷങ്ങള്‍ ഒളിവില്‍ കഴിയാന്‍ മറ്റാരുടെയെങ്കിലും സഹായം സവാദിന് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നു.

പൊലീസിനെ അറിയിക്കാതെ എൻ.ഐ.എ

അതീവ രഹസ്യമായാണ് സവാദിനെ അറസ്റ്റുചെയ്യാന്‍ എന്‍.ഐ.എ സംഘം കണ്ണൂരിലെത്തിയത്. കഴിഞ്ഞ കുറച്ചു ദിവങ്ങളായി എന്‍.ഐ.എ സംഘം കണ്ണൂര് ക്യാമ്പ് ചെയ്‌തിരുന്നു. സവാദിൻ്റെ താമസസ്ഥലവും നീക്കങ്ങളും വ്യക്തമായി നിരീക്ഷിച്ച ശേഷം ചൊവ്വാഴ്‌ച രാത്രി ക്വാര്‍ട്ടേഴ്‌സിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അറസ്റ്റ് സംബന്ധിച്ച വിവരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മാത്രമാണ് എന്‍.ഐ.എ കൈമാറിയത്. ലോക്കല്‍ പൊലീസിനെയോ സ്‌പെഷ്യല്‍ ബ്രാഞ്ചിനേയോ വിവരം അറിയിച്ചിരുന്നില്ല. അറസ്റ്റ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിന് ശേഷമാണ് ലോക്കല്‍ പൊലീസ് പോലും വിവരം അറിയുന്നത്.

ചോദ്യപേപ്പറില്‍ മതനിന്ദ ആരോപിച്ച് 2010 ജൂലായിലാണ് പ്രതികള്‍ ടി.ജെ ജോസഫിനെ ക്രൂരമായി ആക്രമിച്ചത്. ടി.ജെ ജോസഫിൻ്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത് സവാദായിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ സവാദിനെ കണ്ടെത്താന്‍ വിപുലമായ അന്വേഷണങ്ങള്‍ നടന്നു.

ആദ്യം ഈ കേസ് അന്വേഷിച്ച ലോക്കല്‍ പൊലീസിന് സവാദിനെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീട് കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ഇയാളെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച് വലിയ അന്വേഷണങ്ങള്‍ നടത്തുകയും ചെയ്‌തു. കൃത്യം നടന്നതിന് പിന്നാലെ ഇയാള്‍ ആലുവയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കടന്നതായുള്ള വിവരവും പുറത്തു വന്നിരുന്നു.

ഇയാള്‍ വിദേശത്തേക്ക് കടന്നു അല്ലെങ്കിൽ ജീവിച്ചിരിപ്പില്ല എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച സ്ഥിരീകരണങ്ങളൊന്നും ലഭിച്ചില്ല. മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.

0Shares