
കാസര്‍കോട്: ഓരോ മനുഷ്യനിലും ദിവ്യത്വം നിലീനമാണെന്ന ദർശനമാണ് ഭാരതീയ സംസ്ക്കാരത്തിന്‍റെ അന്ത:സത്തയെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചരിത്രാതീത കാലങ്ങളിൽ നിലനിന്നിരുന്ന മെസോ പെട്ടോമിയ , ഈജിപ്ഷ്യൻ, ഗ്രീക്ക് സംസ്കാരങ്ങളിൽ പലതും ഇന്ന് ചരിത്രഗവേഷകർക്കും പുരാവസ്തുഗവേഷകർക്കും പഠനവിഷയം മാത്രമായി മാറിയിട്ടുണ്ടെങ്കിലും ഭാരതീയ സംസ്കാരം ചൈതന്യവത്തായി ഇന്നും തുടരുന്നത് അതിൽ അന്തർലീനമായ അധ്യാത്മിക ശക്തികൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
കാസർകോട് ജില്ലയിലെ പെരിയ കേരള കേന്ദ്രസർവകലാശാലയുടെ 12 മത് സ്ഥാപന ദിനാഘോഷ പ്രഭാഷണവും നീലഗിരി ഗസ്റ്റ് ഹൗസ് ഉദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഗവർണർ. മനുഷ്യനിൽ അടങ്ങിയിരിക്കുന്ന ദിവ്യത്വം പ്രകാശിപ്പിക്കുകയാണ് പ്രധാനം. ജാതിയും മതവും വർണവും ഭാഷാവ്യത്യാസങ്ങളും എല്ലാം അപ്രധാന ഘടകങ്ങൾ മാത്രം. വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ സന്യാസിമാരും ഋഷിവര്യന്മാരും പകർന്നു നൽകിയ ദർശനം.. ചിന്തയുടെ സഹവർത്തിത്വമാണത്.
എല്ലാ ചിന്താധാരകളുമായുള്ള സഹവർത്തിത്വമാണ് ഭാരതീയതയുടെ സത്ത. എല്ലാവരേയും സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന പാരമ്പര്യമാണ് ഭാരതീയ സംസ്കാരം. മതേതരത്വത്തിന്‍റെ മൂർത്തിമദ്ഭാവമാണ് ആത്മീയതയെന്ന് തിരിച്ചറിഞ്ഞ ദർശനമാണിത്. മറ്റു രാജ്യങ്ങളിൽ ഒരേ മതത്തിൽ പെട്ടവരും ഒരേ ഭാഷ സംസാരിക്കുന്നവരും ഒരേ വർണത്തിലുള്ളവരും മാത്രം കൂടി ചേർന്നപ്പോൾ അതിൽ ഉൾപ്പെടാത്ത മറ്റുള്ളവരെ പുറന്തള്ളുകയായിരുന്നു. എന്നാൽ ഭാരതം എല്ലാവരേയും സ്വീകരിച്ചു. അവരുടെ വിശ്വാസങ്ങൾക്കും ആരാധനകൾക്കും ഇടം ഒരുക്കി.

യൂറോപ്പിൽ ക്രൈസ്തവ മതം എത്തുന്നതിനു മുൻപ് ഇന്ത്യയിൽ ക്രൈസ്തവ മതമെത്തി. ജൂതരും സൗരാഷ്ട്രീയരും ഭാരതത്തിലെത്തി. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ജനതയാണ് ഭാരതത്തിന്‍റെത്. ദേശം വർണം ജാതി, ഭാഷാ വ്യത്യാസങ്ങളല്ല. എല്ലാ മനുഷ്യരിലും കുടികൊള്ളുന്ന ദിവ്യത്വത്തെ ഉൾക്കൊള്ളുന്ന വിശ്വദർശനമാണ് ഭാരതീയ പൈതൃകം. സ്വാമി വിവേകാനന്ദന്‍റെയും മുൻ രാഷ്ട്രപതി ഡോ. എസ്.രാധാകൃഷ്ണന്‍റെയും വീക്ഷണങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഗവർണർ പറഞ്ഞു. രാഷ്ട്രീയമായ ഭിന്നതകൾ പ്രകടിപ്പിക്കുമെങ്കിലും സാംസ്ക്കാരികമായി ഭാരതീയർ ഒരേ പൈതൃകം കാത്തുസൂക്ഷിക്കുന്നു.
അതിബൃഹത്തായ സാമൂഹിക സാംസ്ക്കാരിക പൈതൃകമുള്ള ഭാരതത്തിന്‍റെ വൈവിധ്യം നിറഞ്ഞ സമ്പന്ന പാരമ്പര്യങ്ങളേയും ആത്മീയ നിറവിനേയും പ്രകാശിപ്പിക്കുന്നത് ഈ ദർശനമാണ്. സഹനവും സേവനവുമാണ് ഭാരതീയത. വിദ്യാർത്ഥികൾ ജ്ഞാനാന്വേഷികളാണ്. ഈ ദർശനത്തെ വിദ്യാർത്ഥികൾ അറിയേണ്ടത് അത്യാവശ്യമാണ്. ബ്രഹ്മചര്യ , ഗാർഹസ്ഥ്യം, വാന പ്രസ്ഥം . സന്യാസം എന്നിവയിൽ വിദ്യാർത്ഥികൾ ബ്രഹ്മചാരികളാണ്. ഗാർഹസ്ഥ്യത്തിനായി തയ്യാറാകാനുള്ള അറിവ് കൂടിയാണ് ആർജിക്കുന്നത്.
സർവ്വകലാശാലകൾ ഉന്നത വിദ്യാഭ്യാസം ഗുണമേന്മയോടെ നൽകുകയാണ്. കേരള കേന്ദ്രസർവ്വകലാശാല ലോകത്തെ മികച്ച സർവ്വകലാശാലകളിലൊന്നായി വളരട്ടെയെന്ന് ഗവർണർ ആശംസിച്ചു.
വിദ്യാർത്ഥികൾക്ക് വേദനിക്കുന്നവന്‍റെ കണ്ണീരൊപ്പാൻ കഴിയുന്നവരാകാൻ സാധിക്കണമെന്നും ഗവർണർ പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ സംസാരിച്ചു. അകാദമിക് ഡീൻ പ്രൊഫ.കെ.പി.സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് ചാൻസലർ പ്രൊഫ.എച്ച്. വെങ്കടേശ്വർ ലൂ സ്വാഗതവും രജിസ്ട്രാർ ഡോ.എം. മുരളീധരൻ നമ്പ്യാർ നന്ദിയും പറഞ്ഞു.
