
മധൂർ / കാസർകോട്: ദേശീയപാത മാവുങ്കാൽ, ചാലിങ്കാലിൽ ഉണ്ടായ ബസ് അപകടത്തിൽ മരിച്ച ഡ്രൈവർക്ക് നാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മന്നിപ്പാടി, വിവേകാനന്ദ നഗറിലെ ചേതൻ കുമാർ ആണ് മരിച്ചത്. തിങ്കളാഴ്‌ച വൈകിട്ട് മൂന്നരയോടെയാണ് അപകടത്തിൽ ബസ് മറിഞ്ഞത്.
മംഗലരുവിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മെഹബൂബ് ബസ് ആണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു. അപകട കാരണം വ്യക്തമായിട്ടില്ല. മോട്ടോർ വാഹന വകുപ്പും പോലീസും അന്വേഷണം നടത്തി വരികയാണ്.

ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി ടോൽ ബൂത്ത് സ്ഥാപിക്കുന്ന ചാലിങ്കാൽ, മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ ആണ് ബസ് തലകീഴായി മറിഞ്ഞത്. ബസിനടിയിൽ കുടുങ്ങിയ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാരെ നാട്ടുകാരും ഫയർഫോഴ്‌സും ഏറെ പ്രയാസപ്പെട്ടാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
ബസിൻ്റെ ഡ്രൈവറായിരുന്ന ചേതൻ കുമാർ അപകടത്തിൽ തൽക്ഷണം മരിച്ചിരുന്നു. മൃതദേഹം കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തും വീട്ടിലും പൊതുദർശനത്തിന് വച്ചിരുന്നു. ബി.എം.എസ് പ്രവർത്തകനാണ്. മന്നിപ്പാടി വിവേകാനന്ദ നഗറിലെ ശശിധരൻ- കുസുമം ദമ്പതികളുടെ മകനാണ്. സുനിൽ കുമാർ, ഉഷ, ഷൈലജ, നിഷ എന്നിവർ സഹോദരങ്ങളാണ്.
