
വയനാട്: മെഡിക്കൽ കോളേജിൽ ആറ് മാസം പ്രായമായ കുഞ്ഞിൻ്റെ ചികിത്സയിൽ വീഴ്‌ച വരുത്തിയ ഡോക്ടറെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. മെഡിക്കൽ കോളേജിലെ താൽക്കാലിക ജൂനിയർ റസിഡണ്ട് ഡോ. രാഹുൽ സാജുവിനെയാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പിരിച്ചുവിട്ടത്.
കടുത്ത ന്യുമോണിയയും വിളർച്ചയും ബാധിച്ച് ചികിത്സക്കെത്തിച്ച കുഞ്ഞിനെ വേണ്ട രീതിയിൽ പരിശോധിക്കാതെ പറഞ്ഞു വിട്ടതിൽ ഡോക്ടർക്ക് വീഴ്‌ചയുണ്ടായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ചികിത്സ തേടിയതിന് മണിക്കൂറുകൾക്കകം ഗോത്ര വിഭാഗത്തിൽപ്പെടുന്ന ദമ്പതികളുടെ കുഞ്ഞ് മരണപ്പെട്ടിരുന്നു. ഇക്കാര്യം പുറത്ത് കൊണ്ട് വന്നതോടെയാണ് സംഭവത്തിൽ അടിയന്തര നടപടിയുണ്ടായത്. കുട്ടിയെ ആവശ്യമില്ലാതെ കൊണ്ടുവന്നതെന്തിന് എന്നാണെന്ന് പറഞ്ഞ് മാതാപിതാക്കളെ അടക്കം ശകാരിച്ചതായും ആക്ഷേപമുണ്ടായിരുന്നു.
ഇതിന് പുറമെ കാരാക്കാമല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ രണ്ട് ആരോഗ്യ പ്രവർത്തകരോടും വിശദീകരണം തേടിയിട്ടുണ്ട്. ഞായറാഴ്‌ച മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും വയനാട് മെഡിക്കൽ കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്താനിരിക്കെയാണ് നടപടി.
