
കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലില്ലി. ഇവരുടെ ഭർത്താവ് ജോൺ ചികിത്സയിലിരിക്കെ ഡിസംബര്‍ രണ്ടിന് മരിച്ചിരുന്നു. ഇതോടെ കളമശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി.
കഴിഞ്ഞ ഒക്ടോബർ 29ന് രാവിലെ 9.30 യോടെയാണ് കളമശേരി സാമ്ര ഇൻ്റെർനാഷനൽ കൺവൻഷൻ സെന്‍ററിൽ യഹോവ സാക്ഷികളുടെ കൺവൻഷനിലാണ് സ്ഫോടനമുണ്ടായത്. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ തന്നെ സ്ഫോടനം നടന്നു.

സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യഹോവ സാക്ഷി സഭാംഗമായ ഡൊമനിക് മാർട്ടിൻ എന്ന തമ്മനം സ്വദേശി സ്വമേധയാ പൊലീസിൽ കീഴടങ്ങിയിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ കുറ്റസമ്മതം നടത്തിയ ശേഷമാണ് ഡൊമിനിക് മാർട്ടിൻ തൃശൂർ ജില്ലയിലെ കൊടകര സ്റ്റേഷനിൽ കീഴടങ്ങിയത്.
മലയാറ്റൂർ കടവൻകുടി വീട്ടിൽ പ്രദീപൻ്റെ മകൻ പ്രവീൺ പ്രദീപ് (24), അമ്മ റീന ജോസ് (സാലി- 45), സഹോദരി ലിബിന (12), തൊടുപുഴ സ്വദേശി കുമാരി (53), കുറുപ്പുംപടി സ്വദേശി ലയോണ തോമസ്(60), ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ് എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
