
കാസര്‍കോട്: ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും സന്ദേശമുയര്‍ത്തി ആഗതമാകുന്ന വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. ഞായറാഴ്‌ചയാണ് വിഷു ആഘോഷം. വീടുകളിലും ക്ഷേത്രങ്ങളിലും കാവുകളിലും കണിയൊരുക്കല്‍ പ്രധാന ചടങ്ങാണ്. വിഷുക്കൈനീട്ടവും നല്‍കും. വിഷുവിന് കണിവെക്കാനുളള സാധനങ്ങളും പടക്കങ്ങളും വസ്ത്രങ്ങളും മറ്റും വാങ്ങുന്നതിനായി കച്ചവട സ്ഥാപനങ്ങളിൽ ജനതിരക്കാണ്.
വിഷു ആഘോഷത്തിന് കരിമരുന്ന് പ്രയോഗം പ്രധാനമായതിനാല്‍ പടക്കവിപണി സജീവമാണ്.

ചൈനീസ് പടക്കങ്ങളും കമ്പിത്തിരി, പൂക്കുറ്റി, നിലച്ചക്രം, ഗുണ്ട് തുടങ്ങി വിവിധയിനം വെടിക്കോപ്പുകള്‍ വാങ്ങാൻ എത്തുന്നവരുടെ തിരക്ക് നഗരങ്ങളിലെ പടക്കക്കടകളില്‍ പ്രകടമാണ്. എല്ലായിടത്തും കുടുംബശ്രീയുടെ വിഷു ചന്തയുമുണ്ട്.
ശനിയാഴ്‌ച അവധി ദിനം കൂടിയായതുകൊണ്ട് നഗര ഭാഗങ്ങളില്‍ വന്‍തിരക്കുണ്ട്. കണിക്കലങ്ങളുടെ വില്‍പ്പനയും നിത്യോപയോഗ സാധനങ്ങളുടെ വിപണനവും സജീവമാണ്. സപ്ലൈകോ വിലക്കുറവില്‍ പതിമൂന്നിനങ്ങൾ സബ്‌സിഡി നിരക്കിൽ വിതരണ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.
