
മഞ്ചേശ്വരം / കാസർകോട്: കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി മുറ്റത്ത് നടന്ന ലേലത്തിൽ കോഴികൾ വിറ്റുപോയത് പൊന്നുവിലയ്ക്ക്. കോഴിപ്പോര് കേന്ദ്രത്തില്‍ നിന്ന് ‘തൊണ്ടിമുതലാ’യി പിടിച്ചെടുത്ത പോരുകോഴികളെയാണ് ലേലം ചെയ്തത്. 31,930 രൂപയാണ് കോഴികളെ ലേലത്തില്‍ വിറ്റ വകയില്‍ ലഭിച്ചത്.
വീരനായ ഒരു അങ്കകോഴി വിറ്റുപോയത് 3640 രൂപക്കാണ്. ഏഴ് കോഴികള്‍ക്ക് 2,500നും 2800നും ഇടയ്ക്ക് വില ലഭിച്ചു. ഒരു കോഴിക്ക് ലേലത്തില്‍ ലഭിച്ച ഏറ്റവും കുറഞ്ഞ വില 750 രൂപയാണ്. ലേലം വഴി മാത്രം 31,930 രൂപയാണ് ലഭിച്ചത്. അങ്ങനെ കോഴിപ്പോര് വകയില്‍ സര്‍ക്കാര്‍ ഖജനാവിലെത്തിയത് അരലക്ഷത്തിലേറെ രൂപയാണ്.

കോടതി മുറ്റത്ത് 17 പോരുകോഴികളാണ് വെള്ളിയാഴ്‌ച ലേലം ചെയ്‌തത്. കര്‍ണാടക- കാസര്‍കോട് അതിര്‍ത്തി പ്രദേശമായ മൂഡംബയല്‍, പടത്തൂര്‍, പാടങ്കര ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വയലിലെ കോഴിപ്പോര് കേന്ദ്രത്തില്‍ നിന്നാണ് കോഴിക്കെട്ട് സംഘത്തെ പിടികൂടിയത്.
പണം പന്തയം വച്ച് കോഴിക്കെട്ട് ചൂതാട്ടം നടത്തുന്ന ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 20,550 രൂപ പിടിച്ചെടുക്കുകയും ചെയ്‌തു. കാസർകോട് ജില്ലയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ വ്യാപകമായി കോഴിയങ്കങ്ങൾ നടക്കാറുണ്ടെങ്കിലും പോലീസ് നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
