
തൃശൂർ: പാലാഴിയിൽ കാക്കമാട് പ്രദേശത്തെ പുഴയിൽ അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തി. മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടിൽ കൃഷ്‌ണപ്രിയ (24), മകൾ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ ഐ.ഡി കാർഡ് പൊലീസിനു ലഭിച്ചു.
കാഞ്ഞാണിയിൽ മെഡിക്കൽ ഷോപ്പിലെ ജീവനക്കാരിയായ യുവതി ഉച്ചയ്ക്ക് കുഞ്ഞിനേയും കൊണ്ട് ഭർത്താവിൻ്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് കാഞ്ഞാണിയിലെ സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പറയുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭർത്താവ് അന്തിക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

തിങ്കളാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെ ആണ് ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാതായത്. ഇത് സംബന്ധിച്ച് യുവതിയുടെ ഭർത്താവ് അന്തിക്കാട് കല്ലിടവഴി സ്വദേശി അഖിൽ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് (ചൊവാഴ്‌ച) പുലർച്ചയോടെ നടക്കാൻ ഇറങ്ങിയവരാണ് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കണ്ടെത്തിയത്. പുഴയിൽ കമിഴ്ന്ന നിലയിലാണ് മൃതദേഹം കണ്ടത്. ഇതിന് സമീപത്ത് നിന്ന് ലഭിച്ച ബാഗിൽ നിന്ന് യുവതിയുടെ തിരിച്ചറിയൽ കാർഡ് ലഭിച്ചു.
