
കൊച്ചിയിലെ ലുലുമാളിൽ യുവനടിയെ അപമാനിച്ച സംഭവത്തിൽ പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം ഉടൻ കോടതിയിൽ ഹാജരാക്കും. അതേസമയം പ്രതികൾ മാപ്പ് പറഞ്ഞത് കൊണ്ടും നടി ക്ഷമിച്ചത് കൊണ്ടും മാത്രം കേസ് അവസാനിക്കില്ലെന്ന് തൃക്കാക്കര എ.സി.പി പറഞ്ഞു. ഇന്നലെ രാത്രി 8.30യോടെ കളമശ്ശേരി കുസാറ്റ് പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് പുലർച്ചെ 12.30യോടെയാണ് രേഖപ്പെടുത്തിയത്.

രാത്രി വൈകിയും സ്റ്റേഷനിൽ സൂക്ഷിച്ച പ്രതികളെ 11 മണിയോടെ മെഡിക്കൽ പരിശോധക്കയച്ചു. അതേ സമയം അന്വേഷണം ശരിയായ ദിശയിലാണന്നും നടിയുടെ മൊഴി രേഖപ്പെടുത്തിയതായും തൃക്കാക്കര എ.സി.പി ജിജിമോൻ പറഞ്ഞു. നടി മാപ്പു നൽകിയതുകൊണ്ടോ പ്രതികൾ ക്ഷമ ചോദിച്ചതുകൊണ്ടോ കേസ് അവസാനിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിൽ അറസ്റ്റിലായ റംഷാദിനെ ഒന്നാം പ്രതിയാക്കിയും ആദിലിലെ രണ്ടാം പ്രതിയാക്കിയുമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വൈദ്യ പരിശോധന ഫലം ലഭിക്കുന്ന മുറക്ക് പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും തുടർ നടപടികൾ കോടതി തീരുമാനിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
