
വരുമാനവർദ്ധന ലക്ഷ്യമിട്ട് രാജ്യത്തെ 358 പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസുകളാക്കി മാറ്റി. ഇതിൽ കേരളത്തിലെ പത്തു പാസഞ്ചറുകളും ഉൾപ്പെടുന്നു. മലബാർമേഖലയിലൂടെ ഓടുന്ന അഞ്ച് ദീർഘദൂര പാസഞ്ചറുകളാണ് എക്സ്പ്രസുകളാകുന്നത്. ഇതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന കോയമ്പത്തൂർ-മംഗലാപുരം, കണ്ണൂർ-കോയമ്പത്തൂർ പാസഞ്ചറുകൾ ഇല്ലാതാകും.
റെയിൽവേ സ്വകാര്യവത്കരണത്തിന്‍റെ ചുവടുപിടിച്ചാണ് പാസഞ്ചറുകൾ ലാഭകരമല്ലെന്ന വിലയിരുത്തലുകളുണ്ടായത്. ഇവയെ എക്സ്പ്രസുകളും എക്സ്പ്രസുകളെ സൂപ്പർഫാസ്റ്റുകളുമാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു.

ജൂലായിലാണ് പുതിയ ട്രെയിൻ ടൈംടേബിൾ വരേണ്ടിയിരുന്നത്. എന്നാൽ, കോവിഡ് കാരണം നടപ്പായില്ല. ഓടുന്നതെല്ലാം സ്പെഷ്യൽ തീവണ്ടികളുമാണ്.പാസഞ്ചറുകൾ നിർത്തലാക്കുമ്പോൾ പകരം സംവിധാനം എന്ത് എന്ന് റെയിൽവേ തീരുമാനമെടുത്തിട്ടില്ല.
എക്സ്‌പ്രസുകളാകുന്ന പാസഞ്ചറുകൾ
- നാഗർകോവിൽ-കോട്ടയം
- കോയമ്പത്തൂർ-മംഗലാപുരം സെൻട്രൽ
- കോട്ടയം-നിലമ്പൂർ റോഡ്
- ഗുരുവായൂർ-പുനലൂർ
- തൃശ്ശൂർ-കണ്ണൂർ
- കണ്ണൂർ-കോയമ്പത്തൂർ
- മംഗലാപുരം സെൻട്രൽ-കോഴിക്കോട്
- പുനലൂർ-മധുര
- പാലക്കാട് ടൗൺ-തിരുച്ചിറപ്പള്ളി
- പാലക്കാട്-തിരുച്ചെന്തൂർ
