
കാസർകോട്: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന മഴയില്‍ തേജസ്വിനി, ചന്ദ്രഗിരി , ചൈത്ര വാഹിനി പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. ശക്തമായ മഴ യില്‍ ജില്ലയിലെ 11 പുഴകളിലും വെള്ളം ഉയര്‍ന്നിട്ടുണ്ട്. മലയോര പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ ഭീഷണിയുണ്ട്. ജില്ലയില്‍ 935 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതില്‍ 76 കുടുംബങ്ങളെ ക്യാമ്പിലേക്കും 859 കുടുംബങ്ങളെ ബന്ധുവീട്ടിലേക്കുമാണ് മാറ്റി പാര്‍പ്പിച്ചത്. 935 കുടുംബങ്ങളില 3420 പേരാണ് ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നത്.

ജില്ലയില്‍ ആകെ ആറു ക്യാമ്പുകളാണ് ആരംഭിച്ചത്.വെള്ളരിക്കുണ്ട് താലൂക്കില്‍ മൂന്നും ഹോസ്ദുര്‍ഗ് താലൂക്കില്‍ രണ്ടും കാസര്‍കോട് താലൂക്കില്‍ ഒന്നും വീതം ക്യാമ്പുകളാണ് ആരംഭിച്ചത്. കുമ്പളയിലെ ഉളുവാര്‍, കളായി, തളങ്കര കടവത്ത് കൊപ്പല്‍ കോളനി,നീലേശ്വരം നഗരസഭയിലെ പാലായി, നീലായി, ചാത്തമത്ത്, പൊടോത്തുരുത്തി, കാര്യങ്കോട്, ഓര്‍ച്ച മുണ്ടേമാട് ദ്വീപ്, കിനാനൂര്‍കരിന്തളം, കയ്യൂര്‍ചീമേനി എന്നിവയുടെ വിവിധ ഭാഗങ്ങള്‍, വെള്ളത്തിനടിയിലായി.വെള്ളരിക്കുണ്ട് കോട്ടഞ്ചേരി മല, പനത്തടി പഞ്ചായത്തിലെ ചാമു ണ്ഡിക്കുന്ന് തുമ്പോടി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.
കാലവര്‍ഷത്തില്‍ ഇതുവരെയായി 10 വീട് പൂര്‍ണ്ണമായും 107 വീട് ഭാഗികമായും തകര്‍ന്നു. പൊയിനാച്ചി ബന്തടുക്ക റോഡില്‍ പുന്നക്കാലില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മലയോര പഞ്ചായത്തുകളില്‍ പലയിടത്തും വ്യാപക കൃഷി നാശമുണ്ട്.
