
കാസര്‍കോട്: ചട്ടഞ്ചാൽ തെക്കിലിലെ ടാറ്റാ ആശുപത്രിയിൽ അടിയന്തരമായി ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിച്ച് കൊവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിക്കണമെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ. ജി. എം. ഒ. എ ആവശ്യപ്പെട്ടു. അതോടൊപ്പം ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികൾക്ക് വിദഗ്ദ്ധ ചികിൽസ കൊടുക്കാനുള്ള വെൻ്റിലേറ്ററും ഐ.സി.യു കെയർ ഉൾപ്പടെയുടെയുളള അത്യന്താധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ആവശ്യമായ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചുകൊണ്ട് ടെർഷിയറി കേന്ദ്രമാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
നിലവിൽ ജില്ലയിൽ കൊവിഡ് രോഗികൾക്ക് വിദഗ്ദ ചികിൽസാ സൗകര്യങ്ങളില്ല. രോഗികളെ പരിയാരത്തോ മറ്റു മെഡിക്കൽ കോളേജിലേക്കോ മാറ്റുകയാണ് ചെയ്യുന്നത് . വിദഗ്ദ ചികിൽസാ സൗകര്യങ്ങൾ ജില്ലയിൽ തന്നെ ഉണ്ടാക്കേണ്ടിയിരിക്കുന്നു. പലപ്പോഴും രോഗി ബാഹുല്യം കാരണം പരിയാരം മെഡിക്കൽ കോളേജിൽ രോഗികളെ സ്വീകരിക്കാൻ പറ്റാത്ത സ്ഥിതിവിശേഷവും ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ ഒരു ടെർഷിയറി കെയർ സെൻ്റർ ഉണ്ടാവുക എന്നത് ജില്ലയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.
അല്ലെങ്കിൽ ജില്ലയിലെ കൊവിഡ് മരണ നിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ഇതോടൊപ്പം ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ നിയമിതരായ ഡോക്ടർമാരെ മറ്റു മെഡിക്കൽ കോളേജിൽ ജോലി ക്രമീകരണം വഴി മാറ്റി നിയമിക്കുന്നത് ജില്ലയിലെ ആരോഗ്യ മേഖലയുടെ സ്ഥിതി കൂടുതൽ വഷളാക്കും.
ടാറ്റാ ആശുപത്രി കൊവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിക്കാനും മെഡിക്കൽ കോളേജ് ആശുപത്രിയെ വിദഗ്ദ ചിക്ക ചികിൽസാ സൗകര്യങ്ങളുള്ള ടെർ ഷിയറി കെയർ സെൻ്റർ ആക്കാനും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് അടിയന്തര നീക്കം ഉണ്ടാകണമെന്നും ഇക്കാര്യത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ, ബഹുജനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ,മാധ്യമങ്ങൾ യോജിച്ചു കൊണ്ട് ശക്തമായ സമ്മർദം സർക്കാരിൽ ചെലുത്തണമെന്നും കെ. ജി. എം. ഒ. എ കാസര്‍കോട് ജില്ല ഘടകം ആവശ്യപ്പടുന്നതായി പ്രസിഡൻ്റ് ഡോ. മുഹമ്മദ് എം, സെക്രട്ടറി ഡോ.അരുൺ റാം എന്നിവര്‍ അറിയിച്ചു.
