‘സ്ത്രീകളോടുള്ള അവകാശ ലംഘനം തുടർന്നാല്‍ താലിബാൻ ഒറ്റപ്പെടും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

  • Post category:international / news
  • Reading time:1 min read
You are currently viewing ‘സ്ത്രീകളോടുള്ള അവകാശ ലംഘനം തുടർന്നാല്‍ താലിബാൻ ഒറ്റപ്പെടും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ

സ്ത്രീകളുടെ അവകാശലംഘനം തുടർന്നാൽ അഫ്ഗാനിസ്ഥാൻ കൂടുതൽ ഒറ്റപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.യു.എൻ ഉന്നതതല സംഘം താലിബാൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സംഘം കഴിഞ്ഞയാഴ്ചയാണ് അഫ്ഗാൻ സന്ദർശനം നടത്തിയത്.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് എപ്പോഴും മുൻഗണന നൽകണമെന്ന് യു.എൻ നിയമ വിദഗ്ധർ താലിബാനോട് ആവശ്യപ്പെട്ടു. ആവശ്യമുള്ള സമയങ്ങളിൽ പിന്തുണയുമായി സ്ത്രീകളോടൊപ്പം ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദ്, യു.എൻ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടർ സിമ ബഹൗസ്‌, യു.എൻ രാഷ്ട്രീയ, സമാധാന പ്രവർത്തനങ്ങളുടെ അസിസ്റ്റന്റ് സെക്രട്ടറി ജനറൽ ഖാലെദ് ഖ്യാഹി എന്നിവരും കാബുൾ സന്ദർശിച്ച സംഘത്തിൻ്റെ ഭാഗമായിരുന്നു.അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുക, അധികാരികളുമായി സംവദിക്കുക, അഫ്ഗാൻ ജനതയുമായുള്ള യുഎൻ ഐക്യദാർഢ്യം ഉയർത്തിക്കാട്ടുക എന്നിവയായിരുന്നു നാല് ദിവസത്തെ സന്ദർശനത്തിൻ്റെ ലക്ഷ്യം.

സന്ദർശനത്തിൽ കണ്ടെത്തിയ കാര്യങ്ങളും ശുപാർശകളും അം​ഗരാജ്യങ്ങളുമായി പങ്കുവയ്ക്കാനാണ് തീരുമാനം. ഭാവിയിൽ അഫ്ഗാനിസ്ഥാനുമായുള്ള ആ​ഗോള നയങ്ങൾ തീരുമാനിക്കുന്നതിൽ ഇത് സ്വാധീനിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.

0Shares