
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിക്ക് കൈമാറും. മുദ്രവെച്ച കവറിലാകും മൊഴി കൈമാറുക. കേന്ദ്ര സര്‍ക്കാരിൻ്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡിയുടെ ഇത്തരത്തിലുള്ള നീക്കം.
സ്വർണക്കടത്ത് കേസ് എറണാകുളത്തെ പ്രത്യേക കോടതിയിൽ നിന്ന് ബെംഗളൂരുവിലെ സമാന കോടതിയിലേക്ക് മാറ്റണമെന്ന ഹർജിയിലാണ് ഇ.ഡി സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. സംസ്ഥാന സർക്കാരും പൊലീസും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബെംഗളൂരുവിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇ.ഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസിലെ മൂന്നാം പ്രതി സന്ദീപ് നായരെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നാലാം പ്രതിയുമായ എ.ശിവശങ്കർ സ്വാധീനിച്ചതായും ഇ.ഡി കോടതിയിൽ അറിയിച്ചു.
ജൂണ്‍ 6,7 തീയതികളില്‍ സ്വപ്‌ന ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയില്‍ മുഖ്യമന്ത്രിക്കും, കുടുംബാംഗങ്ങള്‍ക്കും, ശിവശങ്കറും ഉള്‍പ്പെടയുള്ള ചില ഉന്നതർക്കും എതിരെ ഗൗരവ സ്വഭാവമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡി നേരത്തേ പരിശോധിച്ചിരുന്നു.
