സ്വപ്‌നം കണ്ടോ, എല്‍.ഡി.എഫില്‍ നിന്ന് ആരേയും കിട്ടില്ല; കോണ്‍ഗ്രസിനോട് എം.വി ജയരാജന്‍

  • Post category:Kerala
  • Reading time:1 min read
You are currently viewing സ്വപ്‌നം കണ്ടോ, എല്‍.ഡി.എഫില്‍ നിന്ന് ആരേയും കിട്ടില്ല; കോണ്‍ഗ്രസിനോട് എം.വി ജയരാജന്‍

കണ്ണൂര്‍: എല്‍.ഡി.എഫില്‍ നിന്ന് ഘടകകക്ഷികള്‍ യു.ഡി.എഫിലേക്ക് വരുമെന്ന കോണ്‍ഗ്രസിൻ്റെ ആഗ്രഹം സ്വപ്‌നം മാത്രമാണ് എന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ആര്‍ക്കും സ്വപ്നം കാണാം എന്നും എന്നാല്‍ എല്‍.ഡി.എഫില്‍ നിന്ന് ആരെയും കിട്ടാന്‍ പോകുന്നില്ല എന്നും എം.വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത് എന്നും അദ്ദേഹം പരിഹസിച്ചു. കെ.പി.സി.സി പ്രസിഡണ്ട് തന്നെ ബി.ജെ.പിയിലേക്ക് ടിക്കറ്റെടുത്ത് നില്‍ക്കുകയാണ് എന്നും എം.വി ജയരാജന്‍ ആരോപിച്ചു. അതേസമയം പിണറായി പാനുണ്ടയില്‍ ഹൃദയസ്തംഭനം മൂലം ഒരാള്‍ മരിച്ചത് കൊലപാതകമാക്കി മാറ്റാനുള്ള ഹീനശ്രമം ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

ബോധപൂര്‍വ്വവും ആസൂത്രിതവുമായ കലാപ ശ്രമത്തിൻ്റെ നേര്‍ചിത്രമാണ് ഇത് എന്നും ബാലസംഘം സമ്മേളനത്തിൻ്റെ ഭാഗമായി സ്ഥാപിച്ച കൊടികള്‍ ബി.ജെ.പിക്കാര്‍ മദ്യപിച്ച്‌ വന്ന് പകല്‍ സമയത്ത് നശിപ്പിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വടകര എം.എല്‍.എയും ആര്‍.എം.പി.ഐ നേതാവുമായ കെ.കെ രമയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചതില്‍ സി.പി.ഐ എമ്മിന് പങ്കില്ല എന്നും അദ്ദേഹം പറഞ്ഞു.

രമക്കെതിരെ ഒരിക്കലും ഭീഷണി ഉണ്ടാകാന്‍ പാടില്ല എന്നും അതിന് പിന്നില്‍ ആരായിരുന്നാലും അന്വേഷിച്ച്‌ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തിലായിരുന്നു എല്‍.ഡി.എഫിലെ അസംതൃപ്തരെ യു.ഡി.എഫിലേക്ക് എത്തിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ജോസ് കെ.മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം എന്നായിരുന്നു രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞത്.

ന്യൂനപക്ഷ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണം എന്നും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ കടന്നു കയറാന്‍ ഉള്ള ബി.ജെ.പി ശ്രമത്തിന് തടയിടണം എന്നും രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. യു.ഡി.എഫ് വിപുലീകരിക്കണമെന്ന പ്രമേയം വി.കെ ശ്രീകണ്ഠന്‍ എം.പിയാണ് അവതരിപ്പിച്ചത്.
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

0Shares