മൃതദേഹങ്ങൾ മൂന്നും വരഞ്ഞ നിലയിൽ; ദമ്പതികൾ ദുർമന്ത്രവാദവും ആയി ബന്ധപ്പെട്ട സംഘടനയിലെ അംഗങ്ങളെന്ന് സംശയം

You are currently viewing മൃതദേഹങ്ങൾ മൂന്നും വരഞ്ഞ നിലയിൽ; ദമ്പതികൾ ദുർമന്ത്രവാദവും ആയി ബന്ധപ്പെട്ട സംഘടനയിലെ അംഗങ്ങളെന്ന് സംശയം

അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം മീനടം സ്വദേശിയായ നവീൻ തോമസും ഭാര്യ ദേവിയും ദുർമന്ത്രവാദവുമായി ബന്ധപ്പെട്ട സംഘടനയിലെ അംഗങ്ങളെന്ന് സംശയം. 13 വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. രണ്ടുപേരും ആയുർവേദ ഡോക്ടർമാരായിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു താമസിച്ചിരുന്നത്.

തിരുവനന്തപുരം ആയുർവേദ കോളജിലാണ് നവീൻ പഠിച്ചത്. അവിടെ വച്ചാണ് ദേവിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്‌തത്. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും. എങ്കിലും ഇരുവരും നല്ല സ്നേഹത്തിലാണ് കഴിഞ്ഞു വന്നതെന്നും കോട്ടയം മീനടത്തെ നാട്ടുകാർ പറയുന്നു.

കുട്ടികൾ വേണ്ടെന്ന തീരുമാനത്തിൽ ആയിരുന്നത്രെ ദമ്പതികൾ. സാത്താൻ സേവയും ദുർമന്ത്രവാദവുമായി ബന്ധമുള്ള സംഘടനയുമായി ബന്ധപ്പെട്ടാണ് ഇരുവരും സ്വാധീനിക്കപ്പെട്ടതെന്ന സംശയമാണ് അടുപ്പമുള്ളവര്‍ പ്രകടിപ്പിക്കുന്നത്. നവീൻ്റെ പിതാവ് എൻ.എ തോമസ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ്. മാതാവ് കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജരായിരുന്നു. ഒരു സഹോദരിയും നവീനുണ്ട്.

പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബാലൻ മാധവൻ്റെ മകളാണ് ദേവി. ചൊവാഴ്‌ച രാവിലെ 11.30ന് അരുണാചലിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഫോണിൽ വിളിച്ചാണ് ബാലൻ മാധവനെ വിവരം അറിയിച്ചത്.

കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (35), ഭാര്യ ദേവി (35), ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ.ബി നായർ (20) എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടത്. ബ്ലൂപൈന്‍ ഹോട്ടലിലെ 305ാം നമ്പര്‍ മുറിയിലായിരുന്നു നവീനും ദേവിയും സുഹൃത്തായ അധ്യാപിക ആര്യയും താമസിച്ചിരുന്നത്.

1.നവീൻ തോമസ് , 2.ദേവി, 3.ആര്യ

മൂന്നു പേരുടെയും കൈഞരമ്പുകള്‍ മുറിച്ചനിലയിലായിരുന്നു. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. നവീന്‍ തോമസിനെ കുളിമുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെയും ശരീരം വരഞ്ഞ് രക്തംവാർന്ന നിലയിലാണ്.

മാർച്ച് 26നാണ് മൂന്നുപേരും കേരളത്തിൽ നിന്ന് പോയത്. ആര്യയെ കാണാതായതോടെ 27ന് മകളെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ അന്വേഷണത്തിലാണ് മൂന്നുപേരും അരുണാചലിൽ എത്തിയതായി വിവരം ലഭിച്ചത്. മാർച്ച് 28നാണ് മൂവരും ജിറോയിലെ ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം.

Courtesy:News18Malayalam

0Shares