
കാസർകോട്: 1996 മുതലുള്ള മിച്ചഭൂമി അതിര് പ്രശ്‌നവുമായാണ് എസ്.സി വിഭാഗക്കാരനായ സതീശനും മരുമകന്‍ ഷിജുവും കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ എത്തിയത്. ബങ്കര മഞ്ചേശ്വരത്തെ ബഡാജെ വില്ലേജില്‍ 13 സെന്റ് സ്ഥലമാണ് ഇവര്‍ക്കുള്ളത്. അതിര് കെട്ടിയിട്ടില്ല എന്നതാണ് ഇവരുടെ പ്രശ്‌നം.
മിച്ചഭൂമി ലഭിച്ചിട്ടുള്ള സതീശനും കുടുംബവും നിലവില്‍ കോളനിയിലാണ് താമസം. സ്വന്തമായി ഒരുതരി മണ്ണും അതില്‍ സ്വന്തമായി ഒരു വീടും ഉണ്ടാക്കി കുടുംബത്തോടൊപ്പം താമസിക്കുക എന്നതാണ് ഇവരുടെ കാലങ്ങളായുള്ള സ്വപ്നം. പരാതിയില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഇടപെട്ടു.

ഒരാഴ്ചയ്ക്കകം പ്രശ്‌നപരിഹാരം കാണാന്‍ മന്ത്രി ബഡാജെ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കാലങ്ങളായുള്ള പരാതി തീര്‍പ്പായ സന്തോഷത്തിലാണ് സതീശനും മരുമകനും അദാലത്ത് വേദി വിട്ടത്.
