
കേന്ദ്ര സർക്കാരിന്‍റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്ത് സുപ്രീംകോടതി. പ്രതിസന്ധി അവസാനിപ്പിക്കാൻ കർഷകരുമായി ചർച്ച നടത്താൻ കാർഷിക വിദഗ്ധരുടെ സമിതിയും സുപ്രീംകോടതി രൂപീകരിച്ചു. തുടർന്നുള്ള ഉത്തരവുകൾ ഉണ്ടാകുന്നതു വരെ മൂന്ന് കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്യുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.

നിയമങ്ങൾ തിടുക്കത്തിൽ ഉണ്ടാക്കിയതല്ലെന്നും രണ്ട് പതിറ്റാണ്ടായി നടന്ന ചർച്ചകളുടെ ഫലമാണിതെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരു മാസമായി കർഷക യൂണിയനുകളുമായി നടത്തിയ എട്ട് ഘട്ട ചർച്ചകളിൽ, നിയമങ്ങൾ പിൻവലിക്കുന്നത് സർക്കാർ ശക്തമായി തള്ളിക്കളഞ്ഞിരുന്നുവെങ്കിലും ഭേദഗതികൾ നടത്താമെന്ന് പറഞ്ഞിരുന്നു.
പ്രശ്‌നം മികച്ച രീതിയിൽ പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും നിയമങ്ങൾ താത്കാലികമായി നിർത്തിവെയ്ക്കാൻ അധികാരമുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, ജനുവരി 26ലെ റിപ്പബ്ലിക് ദിന പരേഡിൽ കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി നിർത്തണമെന്ന ഡൽഹി പോലീസിന്‍റെ അപേക്ഷയിൽ സുപ്രീംകോടതി കർഷക യൂണിയനുകൾക്ക് നോട്ടീസ് നൽകി.
