
ജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സപ്ലൈകോ പ്രവർത്തനം വിപുലമാക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും വിപണന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ . കാഞ്ഞങ്ങാട് കുന്നുമ്മൽ നിത്യാനന്ദ കോംപ്ലക്‌സിൽ സപ്ലൈകോ പീപ്പിൾസ് ബസാർ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആരംഭിച്ച ഓൺലൈൻ മാർക്കറ്റുകൾ കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷം പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ പട്ടിണിക്കിടാതെ ഭക്ഷ്യ വകുപ്പും സപ്ലൈകോയും നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കമ്പോളത്തെ നിയന്ത്രിക്കാനും 13 അവശ്യസാധനങ്ങളുടെ വിലവർദ്ധിപ്പിക്കില്ലെന്ന സർക്കാർ നയം നടപ്പാക്കുന്നതിനും വകുപ്പിന് സാധിച്ചതായും മന്ത്രി പറഞ്ഞു.

രാജ്‌മോഹൻ ഉണ്ണിത്താൻ എം. പി ചടങ്ങില്‍ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ കെ. വി സുജാത ആദ്യവിൽപന നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, നഗരസഭ കൗൺസിലർ എം. ശോഭന, രാഷ്ട്രീയ കക്ഷിനേതാക്കളായ സി. കെ ബാബുരാജ്, പത്മരാജൻ ഐങ്ങോത്ത്, കെ. സി പീറ്റർ, വെങ്കിടേശ് എന്നിവർ സംസാരിച്ചു. സപ്ലൈകോ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ അലി അസ്ഗർ പാഷ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസർ കെ. എൻ ബിന്ദു നന്ദിയും പറഞ്ഞു.
