സുഭിക്ഷ കേരളം: ഹൈടെക്കായി കാസര്‍കോട്; വിവര ശേഖരണവും വിപണനവും മൊബൈല്‍ ആപ്പ് വഴി

  • Post category:local news
  • Reading time:2 mins read
You are currently viewing സുഭിക്ഷ കേരളം: ഹൈടെക്കായി കാസര്‍കോട്;  വിവര ശേഖരണവും വിപണനവും മൊബൈല്‍ ആപ്പ് വഴി

കോവിഡാനന്തര കേരളത്തിന്‍റെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതി കാസര്‍കോട് ജില്ലയില്‍ ഹൈടെക്കാവുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന വിവരങ്ങളെല്ലാം ജില്ലയില്‍ ശേഖരിക്കുന്നത് മൊബൈല്‍ ആപ്പ് വഴിയാണ്. ഇനി ഉത്പാദിപ്പിക്കുന്ന വിളകളും ആപ്പ് വഴി വിപണനം നടത്താനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

സുഭിക്ഷ കേരളം പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയുടെ വിവരങ്ങള്‍ കര്‍ഷകര്‍ മൊബൈല്‍ ആപ്പ് വഴിയാണ് അപ്ലോഡ് ചെയ്യുന്നത്. ഇതിനായി ജില്ലയില്‍ പ്രത്യേകമായി രൂപകല്‍പന ചെയ്ത ‘സുഭിക്ഷ കേരളം’ ആപ്പാണ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലെ പ്ലേസ്റ്റോറില്‍ നിന്നും ഇത് ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

സുഭിക്ഷ കേരളം പദ്ധതിക്ക് ജില്ലയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ജില്ലയിലെ പൊതുസമൂഹം ഇതുവരെ 2917 ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ടെന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ എം. പി സുബ്രഹ്മണ്യന്‍ പറഞ്ഞു. അഞ്ച് വര്‍ഷമായി യാതൊരു കാര്‍ഷിക പ്രവര്‍ത്തനവും നടത്താത്ത തരിശുഭൂമികള്‍ മാത്രമാണ് നിലവില്‍ പദ്ധതിക്കായി പരിഗണിച്ചതെന്നും ഇതല്ലാതെയുള്ള ഭൂമിയിലും ധാരാളം കൃഷി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ഗ്രാമപഞ്ചായത്തുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, റവന്യുവിഭാഗം തുടങ്ങിയവരുടെ അധീനതയിലുള്ള തരിശ് ഭൂമികളാണ് സുഭിക്ഷ കേരളം പദ്ധതിക്കായി ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 1908 ഏക്കര്‍ ഭൂമിയില്‍ ഇതുവരെ കൃഷിയാരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭൂമികളില്‍ കൃഷിയിറക്കാനുള്ള നടപടി സ്വീകരിക്കുന്നുണ്ട്.

880 ഏക്കറില്‍ തരിശുനെല്‍കൃഷിയുടെ നടീല്‍ പൂര്‍ത്തിയായിട്ടുണ്ട്. 25 ദിവസം വരെ പ്രായമായ തൈകളാണ് നിലവിലുള്ളത്. 818 ഏക്കറില്‍ കിഴങ്ങുവര്‍ഗ കൃഷി ചെയ്തിട്ടുണ്ട്. 94 ഏക്കറിലാണ് പച്ചക്കറി കൃഷിയാരംഭിച്ചിട്ടുള്ളത്. പയര്‍ 20 ഏക്കറിലും ചെറുധാന്യം 14 ഏക്കറിലും വാഴകൃഷി 82 ഏക്കറിലുമാണ് കൃഷി ചെയ്തിട്ടുള്ളത്. ഇത് കൂടാതെ ഇടവിളയായി 1218 ഏക്കറില്‍ നാടന്‍ വാഴയും കിഴങ്ങു വര്‍ഗങ്ങളും കൃഷിയിറക്കിയിട്ടുണ്ട്.

പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വിളകള്‍ ഓണ്‍ലൈനായി നേരിട്ട് വിപണനം നടത്താനുള്ള ഒരുക്കമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കര്‍ഷകന്‍ അവര്‍ വിള ചെയ്ത ഉത്പന്നത്തിന്‍റെ വിവരങ്ങള്‍ ആപ്പിലൂടെ നല്‍കും. ആപ്പുപയോഗിക്കുന്നവര്‍ക്ക് തങ്ങളുടെ സമീപത്ത് ലഭ്യമായവയെ കുറിച്ച് അറിയാന്‍ കഴിയും. ഫോണിലൂടെ ബന്ധപ്പെടുന്ന ആവശ്യക്കാരിലേക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് വിളകള്‍ എത്തിക്കാന്‍ ഇത് സഹായിക്കും. ഇത് കര്‍ഷകര്‍ക്ക് മാന്യമായ പ്രതിഫലം ഉറപ്പാക്കും.

തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, ഉല്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് യുവതീയുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വായ്പകള്‍ ലഭ്യമാക്കുന്നതിനായി സഹകരണവകുപ്പിന്‍റെ പിന്തുണയുമുണ്ട്. പ്രാദേശിക തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി എന്നിവയുമായി യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി പൗള്‍ട്രി ഫാം, മത്സ്യകൃഷി, ആട് വളര്‍ത്തല്‍ തുടങ്ങിയവയും ആരംഭിക്കുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ തല കോര്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവാണ് ചെയര്‍മാന്‍. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കണ്‍വീനറാണ്. ഹരിതകേരളം മിഷനാണ് ജില്ലയില്‍ പദ്ധതിയുടെ ഏകോപനം നടത്തുന്നത്.

0Shares