
കാസർകോട്: കൗമാര കലയുടെ കാസർകോട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. ഭാഷാ സംഗമഭൂമിയിൽ നടന്ന സ്‌കൂൾ കലോത്സവങ്ങളിൽ വളർന്നുവന്ന പ്രതിഭകൾ നിരവധി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പതിമൂന്നോളം വേദികളിലായി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ സമാപന ദിനമായ ബുധനാഴ്‌ച മത്സരങ്ങൾ കാണാൻ നിരവധിപേർ എത്തി. അറബന മുട്ടിൻ്റെ ചടുലതയും, മനം കുളിർക്കുന്ന ഒപ്പനയിലും, തിരുവാതിരയിലും, സംഘനൃത്തത്തിൻ്റെ കഥാപ്രസക്തിയിലും, ഇസൽ പെയ്യുന്ന മാപ്പിള പാട്ടിലും പ്രതിഭകൾ വേദികൾ കയ്യടക്കി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം തുടങ്ങിയ ശാസ്ത്രീയ നൃത്തങ്ങൾ വേദികൾക്ക് മാറ്റുകൂട്ടി.


കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥി- വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ് കേരള സ്‌കൂൾ കലോത്സവം. എല്ലാവർഷവും ഡിസംബർ- ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956ൽ ആണ്. 2008വരെ സംസ്ഥാന സ്‌കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009മുതലാണ് കേരള സ്‌കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്‌കൂൾ കലോത്സവം അറിയപ്പെടുന്നു. സ്‌കൂൾ, ഉപജില്ല, റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് സംസ്ഥാനതല മത്സരം നടക്കുന്നത്.
കലോത്സവ ചരിത്രം
1956ൽ കേരള സംസ്ഥാനം പിറന്ന അടുത്തമാസം തന്നെ കലോത്സവം ആരംഭിച്ചു. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരനും, ഡപ്യൂട്ടി ഡയറക്ടർ രാമവർമ അപ്പൻ തമ്പുരാനും, ഗണേശ അയ്യർ എന്ന പ്രഥമാധ്യാപകനും ചേർന്നതാണ് ആദ്യ കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപവത്കരിച്ചത്.

ജി.എസ് വെങ്കടേശ്വരയ്യർ അന്ന് ഡൽഹിയിൽ അന്തർ സർവ്വകലാശാല കലോത്സവത്തിൽ കാഴ്‌ചക്കാരനായിരുന്നു. ഈ പരിപാടിയിൽ നിന്നും ആവേശമുൾക്കൊണ്ടാണ് കേരളത്തിലെയും സ്‌കൂൾ വിദ്യാർത്ഥികൾക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിച്ചത്. ജനുവരി 25മുതൽ 26വരെ എറണാകുളം എസ്.ആർ.വി. ഗേൾസ് ഹൈസ്‌കൂളിൽ ആദ്യ യുവജനോൽസവം അരങ്ങേറി. അന്ന് ഒരു ദിവസം മാത്രമാണ് കലോത്സവം ഉണ്ടായിരുന്നത്. ഏതാണ്ട് 200ഓളം കുട്ടികൾ സ്‌കൂൾ തലത്തിൽ നിന്ന് നേരിട്ട് ഈ കലോത്സവത്തിലേക്ക് പങ്കെടുക്കുകയായിരുന്നു.


1975ൽ കോഴിക്കോട് നടന്ന കലോത്സവം കലോത്സവത്തിൻ്റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരള തനിമയുള്ള ഇനങ്ങളായ കഥകളി സംഗീതം, മോഹിനിയാട്ടം, അക്ഷരശ്ലോകം തുടങ്ങിയ ഇനങ്ങൾ മത്സര ഇനങ്ങളായി ചേർത്തത് ഈ വർഷമായിരുന്നു. കലോത്സവത്തിനു മുമ്പ് നടക്കുന്ന ഘോഷയാത്രയും ആരംഭിച്ചതും 1975ൽ തന്നെ.1987 ൽ കൊല്ലത്ത് നടന്ന കലോൽസവത്തിൽ മൽസരാർഥികളായിരുന്നു പല കലാകാരൻമാരും.
സ്വർണ്ണക്കപ്പ് ഉയർത്താം
കലോത്സവത്തിൽ ഹൈസ്‌കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വർണ്ണക്കപ്പ് നൽകുന്ന പതിവ് 1986മുതൽ തുടങ്ങി.


മഹാകവി വൈലോപ്പിള്ളിയുടെ നിർദ്ദേശത്തിൽ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് 117.5 പവൻ ഉള്ള സ്വർണ്ണക്കപ്പ് പണിതീർത്തത്. 2008വരെ ഹൈസ്‌കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകാറുണ്ടായിരുന്നത്. 2009ൽ ഹയർസെക്കണ്ടറി കലോത്സവം കൂടെ ഒന്നിച്ചു നടക്കുന്നതിനാൽ 2009ലെ കലോത്സവം മുതൽ ഈ കപ്പ് ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി തലങ്ങളിൽ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കാണ് നൽകുന്നത്.
