
മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയെ എസ്.എഫ്.ഐ പ്രവർത്തകർ റാഗിംഗിന് ഇരയാക്കിയതായി പരാതി. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയും വസ്ത്രം ഊരി ഫോട്ടോ എടുത്തുവെന്നുമാണ് പരാതി.

ഒന്നാം വർഷ മലയാള വിഭാഗം വിദ്യാർത്ഥിയും മലപ്പുറം സ്വദേശിയുമായ റോബിനെയാണ് റാഗിങ്ങിന് ഇരയാക്കിയത്. വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതൽ ശനിയാഴ്ച രാവിലെ 11 മണിവരെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവർ ചേർന്ന് റോബിനെ ഹോസ്റ്റൽ മുറിയിൽ പൂട്ടിയിട്ടു. തുടർന്ന് ഇരുമ്പ് വടി കൊണ്ട് കാൽ മുട്ടിലടക്കം മർദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്തതായി റോബിൻ ആരോപിക്കുന്നു.
എസ്.എഫ്.ഐയുടെ പിരിവിന് ഇറങ്ങാൻ തയ്യാറാകാത്തതിനെ തുടർന്നാണ് മർദ്ദിച്ചതെന്നാണ് ആരോപണം. എസ്.എഫ്.ഐ പ്രവർത്തകരല്ലാതെ കോളേജിന് പുറത്തുനിന്നുള്ളവരും അക്രമി സംഘത്തിലുണ്ടായിരുന്നതായാണ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
