
യു.എ.ഇയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ രാജ്യമെമ്പാടും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് യു.എ.ഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും വിദ്യാലയങ്ങൾ വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയും പഠനം ഓൺലൈൻ വഴിയാക്കി.
മിക്ക എമിറേറ്റുകളിലും വ്യാഴാഴ്‌ച വൈകുന്നേരം വരെ കാറ്റും മഴയും തുടരും. സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി.
ദുബായിൽ പൊതുപാർക്കുകളും ബീച്ചുകളും അടച്ചു.ബുധനാഴ്‌ച അർധരാത്രി മുതൽ അബൂദബിയുടെ അൽ ദഫ്റ മേഖലയിൽ മഴ തുടരുകയാണ്.

അബൂദബി മുതൽ ദുബൈ, ഷാർജ, അജ്‌മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ വലെ നീളുന്ന തീരദേശത്തും ഫുജൈറ, ഖൊർഫുക്കാൻ, കൽബ തുടങ്ങിയ കിഴക്കൻ മേഖലയിലും ഒരുപോലെ മഴയുണ്ടാകും.
ജാഗ്രതാ നിർദേശമുണ്ടെങ്കിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കെടുതിവിതച്ച അത്രയും തീവ്രമായിരിക്കില്ല ഇപ്പോഴത്തെ മഴയെന്നാണ് കാലാവസ്ഥ വിദഗ്‌ധർ നൽകുന്ന സൂചന. എങ്കിലും ആളപായം കുറക്കാനും വെള്ളക്കെട്ട് ഒഴിവാക്കാനും ഓരോ എമിറേറ്റിലും നഗരസഭകൾ മുന്നൊരുക്കം ശക്തമാക്കിയിട്ടുണ്ട്.
