
ഇന്ത്യൻ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തുന്ന രാപകല്‍ സമരം തുടരുകയാണ്. സമരം തുടങ്ങിയിട്ട് ഇന്ന് അഞ്ചാം ദിവസമാണ്. പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ 7 വനിതാ കായികതാരങ്ങൾ ദില്ലി പോലീസിൽ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പരാതി നൽകിയിട്ട് അഞ്ച് ദിവസം ആയിട്ടും എഫ്.ഐ. ആർ എടുത്തിട്ടില്ല.
ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന് പറയുന്ന പ്രധാനമന്ത്രി തങ്ങളുടെ മന്‍ കി ബാത്ത് കൂടി കേള്‍ക്കണമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മൗനം തുടരുകയാണ്. പേടിച്ച് പിന്മാറില്ല. രാത്രി എട്ട് മണിക്ക് ജന്തര്‍ മന്തറില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും.

പരിശീലനം നടത്താന്‍ പോലീസ് അനുമതി നിഷേധിക്കുകയാണ്. ഭക്ഷണം കഴിക്കാനും ശ്വസിക്കാനും അനുമതി തരുന്നുണ്ടെങ്കില്‍ പരിശീലനത്തിനും അനുമതി വേണമെന്ന് ഗുസ്തി താരങ്ങള്‍ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള ഭയം മാറ്റിവെച്ച് സമരത്തിന് പിന്തുണ നല്‍കണമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗുസ്തിതാരങ്ങള്‍ ആവശ്യപ്പെട്ടു.
