
കോവിഡ് തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ കർക്കശമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ശനി, ഞായർ ദിവസങ്ങളിൽ ലോക്ഡൗണിനു തുല്യമായ നിയന്ത്രണം വരും. അതു കഴിഞ്ഞ് എന്തു നിയന്ത്രണം വേണമെന്നു രാഷ്ട്രീയ പാർട്ടികളുമായുള്ള യോഗത്തിൽ തീരുമാനിക്കും. പരമാവധി ആളുകൾക്ക് വാക്സീൻ നൽകുന്നതാണ് മികച്ച പ്രതിരോധം.

മേയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഘട്ടംഘട്ടമായി വാക്സീൻ നൽകും. വിവിധ പ്രായക്കാർക്കു വിവിധ സമയം അനുവദിക്കും. പ്രായഭേദമില്ലാതെ മറ്റു രോഗങ്ങളുള്ളവർക്കു മുൻഗണന നൽകും.
വാക്സീൻ ലഭിക്കാത്തതിലുള്ള ആശങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത യോഗത്തെ അറിയിച്ചു. സൗജന്യമായി വാക്സീൻ നൽകണമെന്നും കേരളം നിലപാടെടുത്തു. 400 രൂപയ്ക്ക് വാക്സീൻ വാങ്ങാൻ 1300 കോടി രൂപ ചെലവുവരും. ഇത് സംസ്ഥാനത്തിന് അധിക ബാധ്യത സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
