
അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള എല്ലാ കടകളും നാളെയും മറ്റന്നാളും അടക്കണമെന്ന് സർക്കാർ നിർദേശം. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങാൻ പാടില്ല. ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് കർശന നിയന്ത്രണം.
പാൽ പച്ചക്കറി പലവൃഞ്ജനം എന്നിവ വിൽക്കുന്ന കടകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും തുറന്നു പ്രവർത്തിക്കാമെങ്കിലും ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. പാഴ്സൽ സേവനം മാത്രമേ പാടുള്ളൂ. തുണിക്കടകൾ, ബാർബർ ഷോപ്പുകൾ തുടങ്ങി മറ്റൊരുകടയും തുറക്കാൻ പാടില്ല. കെഎസ്ആർടിസി ബസ്, ട്രെയിൻ എന്നിവ നിയന്ത്രണങ്ങളോടെ ദീർഘദൂരസർവീസുകൾ നടത്തും.

ഓട്ടോ ടാക്സി എന്നിവ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്താം. നേരത്തെ നിശ്ചയിച്ച കല്യാണം ഗൃഹപ്രവേശം തുടങ്ങിയവ പരമാവധി ആളെ കുറച്ച് നടത്താം. സർക്കാർ ഓഫിസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചറിയിൽ കാർഡ് കാണിച്ചാൽ അവർക്ക് ഓഫീസിൽ പോകാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യവസായങ്ങൾക്കും തുറന്നു പ്രവർത്തിക്കാം.
എല്ലാ സ്ഥലങ്ങളിലും കർശന പരിശോധന ഉണ്ടായിരിക്കും. പ്ലസ്ടു പരീക്ഷ ഉണ്ടായിരിക്കും. മറ്റ് പരീക്ഷകൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വാക്സിൻ എടുക്കാൻ പോകുന്നതിൽ തടസ്സമില്ല. വളരെ അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനാണ് നിർദേശം. ഇന്റർനെറ്റ് ടെലികോം സേവനദാതാക്കൾക്കും ഇളവു നൽകിയിട്ടുണ്ട്.
