
കാസർകോട്: മാലിന്യപ്രശ്നം രൂക്ഷമായ മംഗല്‍പാടിയില്‍ മാലിന്യ നീക്കത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യപടിയെന്നോണം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ അഞ്ചിടങ്ങളിലായി ശേഖരിച്ച് വെച്ചു. നയാബസാര്‍, കൈക്കമ്പ, ഹനഫി ബസാര്‍, ബന്തിയോട്, ഉപ്പള ടൗണ്‍ എന്നിവിടങ്ങളിലാണ് നിലവില്‍ മാലിന്യങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നത്. ഇത് നീക്കം ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
ഉദ്യോഗസ്ഥ ജനപ്രതിനിധി സംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മാലിന്യങ്ങളുടെ അളവ് ഏകദേശം കണക്കാക്കി. മാലിന്യങ്ങള്‍ വൃത്തിയാക്കിയ മേഖലയില്‍ വീണ്ടും മാലിന്യങ്ങള്‍ തള്ളുന്നതായി സംഘത്തിൻ്റെ ശ്രദ്ധയില്‍പ്പെട്ടു. അടുത്തപടിയെന്നോണം കൂട്ടിവെച്ച മാലിന്യങ്ങള്‍ മാറ്റാനുള്ള നടപടികള്‍ പഞ്ചായത്ത് കൈക്കൊള്ളണം. ഇതിനായി ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് മാലിന്യ നീക്കത്തിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യും.

മംഗല്‍പാടി പഞ്ചായത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് അടിയന്തിരമായി മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ, ജനപ്രതിനിധി യോഗം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാലിന്യ നീക്കത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.
