11 വര്‍ഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും സംസ്ഥാനത്തിന് നല്‍കിയത് 2,78,979.06 കോടി ; നിയമസഭാ രേഖകള്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing 11 വര്‍ഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും സംസ്ഥാനത്തിന് നല്‍കിയത് 2,78,979.06 കോടി ; നിയമസഭാ രേഖകള്‍

കേന്ദ്ര സര്‍ക്കാര്‍ 11 വര്‍ഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും സംസ്ഥാനത്തിന് നല്‍കിയത് 2,78,979.06 കോടി രൂപയെന്ന് നിയമസഭാ രേഖകള്‍. 2011-12 സാമ്പത്തിക വര്‍ഷം മുതല്‍ 2022 ജൂണ്‍ വരെയുള്ള കണക്കാണിത്.

കേന്ദ്ര നികുതി വിഹിതമായി 1,40,542.85 കോടി രൂപയും ഗ്രാന്റായി 1,38,436.21 കോടി രൂപയും ഇക്കാലയളവില്‍ നല്‍കിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ധനസഹായത്തെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും നിരന്തരം തര്‍ക്കത്തിലാണ്. കേന്ദ്ര നയങ്ങളാണ് സംസ്ഥാനത്ത് നികുതി വര്‍ധനയ്ക്കിടയാക്കിയതെന്നാണ് സര്‍ക്കാര്‍ വാദം. അതേസമയം അര്‍ഹമായതെല്ലാം സംസ്ഥാനത്തിനു നല്‍കുന്നുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.

ജി.എസ്ടി നഷ്ടപരിഹാരം ലഭിക്കാന്‍ എ.ജി സാക്ഷ്യപ്പെടുത്തിയ രേഖകള്‍ കേരളം കൃത്യസമയത്ത് സമര്‍പ്പിക്കാറില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നു പാര്‍ലമെന്റിലെ മറുപടിക്കിടെ വിമര്‍ശിച്ചിരുന്നു. 2011-12 വര്‍ഷത്തില്‍ കേന്ദ്ര നികുതി വിഹിതം 5990.36 കോടി രൂപയായിരുന്നുവെന്നാണ് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആ വര്‍ഷം 3709.22 കോടി രൂപ ഗ്രാന്റായി ലഭിച്ചു. ആകെ ലഭിച്ചത് 9699.58 കോടി രൂപ.

2021- 22ല്‍ കേന്ദ്ര നികുതി വിഹിതമായി 17,820.09 കോടി രൂപയും ഗ്രാന്റായി 30,017.12 കോടി രൂപയും ലഭിച്ചു. ഇത്തരത്തില്‍ ആകെ ലഭിച്ചത് 47,837.21 കോടി രൂപയാണ്. വരുന്ന സാമ്പത്തിക വര്‍ഷം നികുതി വിഹിതമായി 19,633 കോടി രൂപ കേരളത്തിനു ലഭിക്കും. ആകെ നികുതിയുടെ 1.925 ശതമാനമാണിത്. കഴിഞ്ഞ ബജറ്റില്‍ 15,270 കോടി രൂപയായിരുന്നു വിഹിതം. കോര്‍പറേഷന്‍ നികുതിയായി 6293.42 കോടി, ആദായനികുതി 6122.04 കോടി, കേന്ദ്ര ജിഎസ്ടിയായി 6358.05 കോടി, കസ്റ്റംസ് ഡ്യൂട്ടി 623.74 കോടി, കേന്ദ്ര എക്‌സൈസ് നികുതി 261.24 കോടി എന്നിങ്ങനെയാണ് കേരളത്തിന് തുക ലഭിക്കുന്നത് എന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

0Shares