
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജയിൽ മോചിതരായ ശ്രീലങ്കൻ പൗരൻമാരെ നാടുകടത്തും.കേസിൽ പ്രതികളായിരുന്ന മുരുകൻ, ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെയാണ് നാടുകടത്തുന്നത്. നാല് പേരെയും പത്ത് ദിവസത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ശ്രീലങ്കയിലേക്ക് അയക്കാനാണ് തീരുമാനം.
നിലവിൽ നാല് പേരും തിരുച്ചിയിലെ പ്രത്യേക ക്യാംപിൽ താമസിക്കുകയാണ്.നാടുകടത്തൽ സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് തിരുച്ചി കലക്ടർ എം. പ്രദീപ് കുമാർ വ്യക്തമാക്കി. ശ്രീലങ്കയുമായി ഇക്കാര്യം സംബന്ധിച്ച് ആശയവിനിമയങ്ങൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നളിനി ശ്രീഹരനും ആർ.പി രവിചന്ദ്രനും ഉൾപ്പെടെ ആറു പേരെ മോചിപ്പിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്.

ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട എജി പേരറിവാളനെ മോചിപ്പിച്ചുകൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് ഇവർക്കും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, ബി.വി നാഗരത്‌ന എന്നിവർ വ്യക്തമാക്കി. മോചനം തേടി നളിനിയും രവി ചന്ദ്രനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 31 വർഷമായി ജയിലിലാണ് ഇരുവരും. ഇവർ ഉൾപ്പെടെ ആറു പേരെയും മോചിപ്പിക്കാൻ തമിഴ്‌നാട് സർക്കാർ ശുപാർശ ചെയ്തിരുന്നു.
