
മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ വധക്കേസ് പ്രതികൾക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് സൗമ്യയുടെ മാതാവ്. കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികൾക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് എതിരെയാണ് ഹർജി. ജീവപര്യന്തം ശിക്ഷ മരവിപ്പിച്ചത് റദ്ദാക്കണം എന്നും ആവശ്യപ്പെട്ടു.
2008 സെപ്റ്റംബർ 30ന് പുലർച്ചെ കാറിൽ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് സൗമ്യ വിശ്വനാഥൻ വെടിയേറ്റു മരിച്ചത്. വീടിന് സമീപം നെൽസൺ മണ്ടേല റോഡിൽ വച്ചായിരുന്നു. അക്രമി സംഘം കാർ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടർന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.

2023 നവംബർ 25നാണ് സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ കോടതി ശിക്ഷ വിധിച്ചത്. 15 വർഷത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് വിധി വന്നത്. നാലു പ്രതികൾക്ക് ജീവപര്യന്തവും അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും പിഴയും വിധിച്ചു.
രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ, അജയ് സേഥി എന്നിവരാണ് പ്രതികൾ. അഞ്ചാം പ്രതി അജയ് സേത്തിക്ക് അഞ്ചു ലക്ഷം രൂപ പിഴയും മൂന്ന് വർഷത്തെ തടവുമാണ് കോടതി വിധിച്ചത്. പിഴ തുകയുടെ ഒരു ഭാഗം സൗമ്യയുടെ മാതാപിതാപക്കൾക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു.
