
വീണ്ടും അബദ്ധം വിളിച്ച് പറഞ്ഞ് ട്രോളുകൾക്ക് ഇരയായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റുമായ എ.പി അബ്ദുള്ളക്കുട്ടി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഹജ്ജ് നിർവ്വഹിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിച്ചെന്ന് വരുത്തി തീർക്കാനായി പ്രസംഗത്തിൽ ഉദാഹരണം ഉൾപ്പെടുത്തിയതാണ് അബ്ദുള്ളക്കുട്ടിക്ക് വിനയായത്.

യു.എ.ഇ ഷെയ്ഖിനെ വിളിച്ച് 10,000 ഹജ്ജ് സീറ്റുകൾ അധികം മോഡി വാങ്ങിച്ചെന്നാണ് അദ്ദേഹം പ്രസംഗിച്ചത്. കോഴിക്കോട് ബി.ജെ.പി ജില്ല കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. സൗദി അറേബ്യയിലെ മക്കയിലാണ് ഹജ്ജ് നടക്കുന്നത്. സൗദി രാജാവിനെ വിളിക്കുന്നതിന് പകരം മറ്റൊരു രാജ്യമായ യു.എ.ഇയിലെ ഷെയ്ഖിനോട് ആവശ്യപ്പെട്ടു എന്ന പ്രയോഗമാണ് അബ്ദുള്ളക്കുട്ടിക്ക് നേരെയുള്ള ട്രോളുകൾക്ക് കാരണമായത്.
