
എഴുപത്തിയഞ്ചാം കാൻ ചലച്ചിത്രമേളയ്ക്ക് തിരി തെളിയുമ്പോൾ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ആറ് ചിത്രങ്ങളാണ് പ്രദർശനത്തിന് തയാറെടുക്കുന്നത്. ക്ലാസിക് വിഭാഗത്തിൽ ഇന്ത്യൻ സിനിമയുടെ രണ്ട് കാരണവൻമാരുടെ വിഖ്യാത ചിത്രങ്ങൾ കാണിക്കുന്നുണ്ട്. സ്പെഷ്യൽ സ്ക്രീനിങ് വിഭാഗത്തിൽ ഷൗനക് സെൻ സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ് ബ്രെത്‍സ്’ എന്ന ഹിന്ദി ഡോക്യൂമെൻ്റെറിയുമുണ്ട്. പോരാഞ്ഞ് പല ഭാഷകളിലുള്ള ആറ് സിനിമകളുടെ പ്രദർശനം കാനിൽ നടക്കുന്നു.

ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ്റെ കഥ പറയുന്ന ‘റോക്കട്രി ദ നമ്പി എഫക്ട്’ ആണ് അതിലൊന്ന്. തൻ്റെ ആദ്യ സംവിധാന സംരംഭത്തിൽ പ്രമുഖ നടൻ ആർ.മാധവൻ കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഭാര്യയുടെ വേഷത്തിലെത്തുന്നത് സിമ്രാൻ. നമ്പി നാരായണൻ എന്ന പ്രതിഭാശാലിയായ ശാസ്ത്രജ്ഞൻ, അദ്ദേഹത്തിൻ്റെ ജീവിതം കീഴ്മേൽ മറിച്ച ചാരക്കേസ്, നിയമ പോരാട്ടത്തിൻ്റെ നീണ്ട നാൾവഴികൾ. ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലൊരുക്കുന്ന ചിത്രം മലയാളം തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട്.

എട്ടുവയസുകാരൻ ‘പൂഞ്ഞാൻ’ ബോട്ട് ജെട്ടിക്ക് അരികിൽ കാണുന്ന അന്ധനായ വൃദ്ധൻ്റെ വീടുതേടി നടത്തുന്ന യാത്രയാണ് ജയരാജിൻ്റെ സിനിമ. ‘നിറയെ തത്തയുള്ള മരമുള്ള വീട്’ ആണ് അവർ തേടുന്നത്. കാരണം മങ്ങിത്തുടങ്ങിയ ഓർമകളിൽ വൃദ്ധൻ വീടിനെ കുറിച്ച് ഓർക്കുന്നത് അതുമാത്രമാണ്. നാരായണൻ ചെറുപുഴയും മാസ്റ്റർ ആദിത്യനുമാണ് പ്രധാന താരങ്ങൾ. സഹാനുഭൂതിയും അനുകമ്പയുമാണ് സിനിമ ഓർമിപ്പിക്കുന്നത്. കാഴ്ചപരിമിതിയുള്ള നാരായണൻ ചെറുപുഴ രാഷ്ട്രപതിയുടെ മെഡൽ നേടിയ അധ്യാപകനാണ്. വിനു.ആർ നാഥ് ആണ് നിർമാണം.
അചൽ മിശ്രയുടെ ‘ധ്വുയ്ൻ’ പറയുന്നത് ‘പങ്കജിൻ്റെ’ കഥയാണ്. ദർഭംഗ എന്ന ചെറുപട്ടണത്തിലെ ഒരു നാടക നടനാണ് ‘പങ്കജ്’. ഒരിക്കൽ ഒരുനാൾ മുംബൈയിൽ പോകണം, വലിയ താരമാകണം ഇതൊക്കെയാണ് ‘പങ്കജി’ൻ്റെ മോഹം. പക്ഷേ കുടുംബത്തിൻ്റെ ഉത്തരവാദിത്തങ്ങളും വലിയ കടമുണ്ടാക്കുന്ന ബാധ്യതകളും ലോക്ക് ഡൗണിന് ശേഷമുള്ള അധിക പ്രശ്‍നങ്ങളുമെല്ലാം ‘പങ്കജി’ൻ്റെ സ്വപ്‍നങ്ങളെയും മോഹങ്ങളെയും കൂട്ടിലടക്കുകയാണ്. അഭിനവ് ഝായും ബിജയ് കുമാർസായും പ്രശാന്ത് റാണെയുമൊക്കെയാണ് പ്രധാന അഭിനേതാക്കൾ.

അസമീസ് സിനിമയുടെ ശബ്‍ദമായി കാനിലെത്തുന്നതിൻ്റെ സന്തോഷത്തിലാണ് ‘ബൂംബ റൈഡി’ൻ്റെ സംവിധായകൻ ബിശ്വജിത്ത് ബോറയും നിർമാതാവ് ലുയ്ത് കുമാർ ബർമനും. ബ്രഹ്മപുത്ര തീരത്തുള്ള ഒരു ഉൾനാടൻ ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ ഏക വിദ്യാർത്ഥിയാണ് ‘ബൂംബ’. ‘ബൂംബ’യെ എല്ലാദിവസവും സ്‍കൂളിലെത്തിക്കാനുള്ള തത്രപ്പാടിലാണ് അവിടത്തെ അധ്യാപകർ. വരാതിരിക്കാനുള്ള വഴി തേടി കുട്ടിയും. തമാശയിലൂടെ ഗ്രാമീണ വിദ്യാഭ്യാസ വ്യവസ്ഥയുടെ പോരായ്മകളാണ് സിനിമ പറയുന്നത്. അഭിനയിച്ചവർ എല്ലാം അന്നാട്ടുകാർ. സംസാരിക്കുന്നത് ഗ്രാമീണഭാഷ. സിനിമാ സങ്കേതത്തിനകത്ത് നിന്ന് ഒരു നാട് സ്വയം വെളിപ്പെടുത്തുന്നു.
ശങ്കർ ശ്രീകുമാറിൻ്റെ ആദ്യചിത്രമായ ‘ആൽഫ ബീറ്റ ഗാമ’ മനുഷ്യർ നേരിടുന്ന വിട്ടുപോകലിനെ കുറിച്ചണ്. ജയ് എന്ന സംവിധായകനും ഭാര്യ മിതാലിയും വേർപിരിയാൻ തീരുമാനിക്കുകയും എന്നാൽ മിതാലിയുടെ രവിയുമായുള്ള ബന്ധവുമാണ് ചിത്രം പറയുന്നത്. വിവാഹ മോചന ചർച്ചകൾ തുടരുന്നതിനിടെയാണ് ലോക്ക് ഡൗണ്‍ വരുകയും തുടർന്ന് മൂന്ന് പേരും ഒറ്റപ്പെടുകയും ചെയ്യുന്നത്. നിഷാൻ, അമിത് കുമാർ വസിഷ്‍ഠ്, റീന അഗർവാൾ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
