
കർണാടകയിലെ ദക്ഷിണ കന്നഡയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജിലാണ് സംഭവം.

ഹിജാബ് ധരിച്ച എത്തിയ കുട്ടികളെ അധ്യാപകര്‍ ക്ലാസില്‍ നിന്ന് പുറത്താക്കുകയും തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് കോളേജ് ആരോപിക്കുന്നത്. പ്രകോപനം സൃഷ്ടിച്ചിട്ടില്ലെന്നും നേരത്തെ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് ധരിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
നേരത്തെ കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ച് കൊണ്ട് ഇറക്കിയ ഉത്തരവ് വലിയ വിവാദമായിരുന്നു. ഇതില്‍ വലിയ പ്രതിഷേധവും രൂപപ്പെട്ടിരുന്നു. എന്നാല്‍ ഹിജാബ് ധരിക്കുന്നത് ഇസ്‌ലാം മതത്തിലെ ഒഴിച്ചുകൂടാനാകാത്ത ആചാരമല്ലെന്ന് പറഞ്ഞ കോടതി ഉത്തരവ് റദ്ദാക്കിയിരുന്നില്ല.
