
ന്യൂദല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സിദ്ദിഖ് കാപ്പന് പിന്തുണയുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഡല്‍ഹി ഘടകം സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തെ കുറിച്ച് ദല്‍ഹി പൊലീസ് സൈബര്‍ ക്രൈം വിഭാഗം അന്വേഷണം ആരംഭിച്ചു.
ന്യൂഡല്‍ഹി ഡി.സി.പി ജി.അമൃതയുടെ നിര്‍ദേശ പ്രകാരമാണ് സൈബര്‍ വിഭാഗത്തി അന്വേഷണം. സിദ്ദിഖ് കാപ്പൻ്റെ ജയില്‍ വാസത്തിൻ്റെ രണ്ടാം വാര്‍ഷിക ദിനമായ ഒക്ടോബര്‍ അഞ്ചിന് വൈകിട്ട് ആറിന് ന്യൂഡല്‍ഹി റെയ്‌സിന റോഡിലെ പ്രസ് ക്ലബിന് മുന്നില്‍ മെഴുകുതിരി പ്രകടനം നടത്തുമെന്ന് കെ.യു.ഡബ്ല്യു.ജെ പ്രഖ്യാപിച്ചെങ്കിലും പൊലീസ് തടഞ്ഞു.
ഇതിനുശേഷം ഏഴരയോടെ റഫി മാര്‍ഗില്‍ എം.പിമാരുടെ ഔദ്യോഗിക ഫ്ളാറ്റുകളുള്ള വി.പി.ഹൗസ് പരിസരത്ത് ഒത്തുകൂടിയ കെ.യു.ഡബ്ല്യു.ജെ പ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് പിരിച്ചു വിട്ടു. രാത്രി എട്ടരയോടെ കെ.യു.ഡബ്ല്യു.ജെ ദല്‍ഹി ഘടകം വൈസ്. പ്രസിഡണ്ട് എം.പ്രശാന്ത് വി.പി ഹൗസില്‍ എം.പി ഫ്‌ലാറ്റില്‍ പ്രവര്‍ത്തിക്കുന്ന ദേശാഭിമാനി ഓഫിസില്‍ കുറച്ചു പ്രവര്‍ത്തകര്‍ക്കൊപ്പം ഓണ്‍ലൈനില്‍ യോഗം ചേര്‍ന്നു.

കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡണ്ട് വിനിത തൃശൂരില്‍ നിന്നും സിദ്ദിഖ് കാപ്പൻ്റെ ഭാര്യ റെയ്ഹാനത് മലപ്പുറത്ത് നിന്നും യോഗത്തില്‍ പങ്കെടുത്തു. ടെലിഗ്രാഫ് എഡിറ്റര്‍ രാജഗോപാല്‍ കൊല്‍ക്കത്തയില്‍ നിന്നും മാതൃഭൂമിയിലെ രാജേഷ് കോയിക്കന്‍, പി.കെ മണികണ്ഠന്‍ എന്നിവര്‍ തിരുവനന്തപുരത്ത് നിന്നും യോഗത്തില്‍ പങ്കെടുത്തു.
ദല്‍ഹി പൊലീസ് മെഴുകുതിരി പ്രകടനം തടഞ്ഞ ശേഷം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതായി ടെലിഗ്രാഫ് പത്രം, ഏഷ്യാനെറ്റ് ഓണ്‍ലൈന്‍, വീക്ഷണം പത്രം എന്നിവയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. കേന്ദ്ര ഇൻ്റെലിജന്‍സ് ബ്യൂറോ ഇക്കാര്യം ഡല്‍ഹി പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി ഡി.സി.പി അമൃത ഇക്കാര്യം അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ രാജ് കിരണ്‍ ചൗധരിയെ നിയോഗിച്ചു.
കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം ഭാരവാഹികളെ ചോദ്യം ചെയ്ത ശേഷം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതായി സ്ഥിരീകരിച്ച് സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ ന്യൂഡല്‍ഹി ഡി.സി.പിക്ക് റിപ്പോര്‍ട്ട് നല്‍കി.
ഓണ്‍ലൈന്‍ യോഗത്തിൻ്റെ സൈബര്‍ തെളിവുകള്‍ സഹിതം വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് ഡി.സി.പി സൈബര്‍ ക്രൈം വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. സൈബര്‍ ക്രൈം വിഭാഗത്തിൻ്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി ഘടകം ഭാരവാഹികള്‍ക്കെതിരെ കേസെടുക്കുമെന്ന് ദല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
