
കേരളത്തില്‍ നിലവിലുള്ള വാരാന്ത്യ ലോക്ക് ഡൗൺ ഞായറാഴ്ച ദിവസം തുടരും. ബുധനാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞായർ ഒഴികെയുള്ള എല്ലാ ദിവസവും കടകൾ തുറക്കാൻ അനുവദിക്കും.

സ്വാതന്ത്ര്യദിനത്തിലും അവിട്ടം ദിനത്തിലും (മൂന്നാം ഓണം) ലോക്ഡൗൺ ഉണ്ടാകില്ല. ഇന്ന് ചേർന്ന അവലോകന യോഗത്തിൽ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റംവരുത്താൻ തീരുമാനിച്ചു. ഒരാഴ്ച ഒരു പ്രദേശത്തുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം നോക്കിയാവും ഇനി നിയന്ത്രണം ഏർപ്പെടുത്തുക. ആയിരം ആളുകളിൽ എത്ര പേർ പൊസീറ്റീവ് എന്ന നോക്കിയാവും ഒരോ പ്രദേശത്തേയും കൊവിഡ് വ്യാപനം പരിശോധിക്കുക.
കൊവിഡ് രോഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങളുണ്ടാവും. അല്ലാത്തിടങ്ങളിൽ വിപുലമായ ഇളവ് നൽകും. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പൊസീറ്റീവ് കേസുകൾ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ ഒരു പഞ്ചായത്തിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ മാത്രം അടച്ചിടും.
