
കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതി നിർദേശം അനുസരിച്ചാണ് ഷിയാസ് കരീമിനെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ഉപാധികളോടെ ജാമ്യത്തില്‍ വിടുകയും ചെയ്‌തത്.
വിദേശത്ത് നിന്നെത്തിയ ഷിയാസ് കരീം വ്യാഴാഴ്‌ച രാവിലെ ചെന്നൈ വിമാന താവളത്തില്‍ വച്ചാണ് കസ്റ്റഡിയിലായത്. തുടർന്ന് ചന്ദേര പൊലീസ് ചെന്നൈയിലെത്തി കസ്റ്റഡിയിൽ വാങ്ങുകയും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തു. ഹോസ്ദുര്‍ഗ് താലൂക്കിലെ ജിംനേഷ്യം പരിശീലകയായ യുവതിയാണ് നടനെതിരെ കാസര്‍കോട് ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ഷിയാസിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നല്‍കിയത്. ജിംനേഷ്യം പരിശീലകയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
2021 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ എറണാകുളം കടവന്ത്ര, മൂന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകളില്‍ എത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.
എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിൻ്റെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32കാരി ഷിയാസുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലാവുകയും സ്ഥാപനത്തിൻ്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
