
തിരുവനന്തപുരം: പാലക്കാട് ഷാജഹാനെ കൊലപ്പെടുത്തിയത് ആർഎസ്എസ്, ബി.ജെ.പി സംഘമെന്ന് സിപി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. കൊല നടത്തിയവരെ പ്രദേശത്തുള്ളവർക്ക് എല്ലാമറിയാമെന്നും മുഖ്യപ്രതികൾ കഞ്ചാവ് വിൽപന ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും ഇവരുടെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതിൻ്റെ പേരിലാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് സി.പി.എം ആരോപിച്ചു.
ഷാജഹാൻ്റെ കൈയും കാലും അറ്റുതൂങ്ങിയ നിലയിലാണ്. ആഴത്തിലുള്ള മുറിവ് മരണ കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. ശരീരത്തില്‍ പത്തു വെട്ടുകളേറ്റു. ഇവയില്‍ രണ്ടുവെട്ടുകള്‍ ആഴത്തിലുള്ളതാണ്. ഇടതുകാലിനും ഇടത് കൈയിലുമാണ് വെട്ടേറ്റതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

നിഷ്ഠൂരമായ കൊലപാതകത്തിന് ശേഷം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസും ബി.ജെ.പിയും വ്യാജപ്രചരണം അഴിച്ചു വിടുകയാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. ആറുവര്‍ഷത്തിനിടെ 17 സി.പി.എം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘങ്ങള്‍ വധിച്ചു. അതിനുശേഷമാണ് മനുഷ്യത്വഹീനമായ പ്രചാരണം നടത്തുന്നത്.
സംഘപരിവാറിൻ്റെ വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തില്‍ സി.പി.എം ആണ് മുഖ്യതടസ്സം എന്ന് തിരിച്ചറിഞ്ഞാണ് പ്രവര്‍ത്തകരെ വേട്ടയാടുന്നത്. സംസ്ഥനത്ത് പുലരുന്ന സമാധാനവും സ്വൈര്യ ജീവിതവും തകര്‍ത്ത് കലാപമുണ്ടാക്കലാണ് ആര്‍എസ്‌എസ് ലക്ഷ്യം. വ്യാജ പ്രചാരണങ്ങളെ ജനം തള്ളിക്കളയുമെന്നും സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി അനുഭാവികളായ എട്ടുപേരാണുള്ളതെന്നും എഫ്ഐആറിൽ പറയുന്നു. ഫ്ലക്‌സ് ബോർഡ് വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സി.പി.എം ജില്ലാ.സെക്രട്ടറി പറഞ്ഞു. പ്രതികൾ മുമ്പ് പാർട്ടി അനുഭാവികൾ ആയിരുന്നെങ്കിലും കുറേ കാലമായി ആർഎസ്എസിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്നും സുരേഷ് ബാബു പറയുന്നു.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കാരണം പാർട്ടി തന്നെയാണ് ഇവരെ അകറ്റി നിർത്തിയത്. അതിനുശേഷം ബിജെപി -ആർഎസ്എസ് പ്രവർത്തകരുമായി ചേർന്നാണ് ഇവർ പ്രവർത്തിക്കുന്നതെന്നും സുരേഷ് ബാബു വ്യക്തമാക്കി.
