
കാസര്‍കോട്: കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാ ശാലയില്‍ വനിതാ ദിന പരിപാടിക്ക് മുഖ്യാതിഥിയായി എത്തിയ ആര്‍.എസ്.എസ് നേതാവ് ഗുന്ത ലക്ഷ്മണിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എസ്.എഫ്.എ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
കാസര്‍കോട് പെരിയ കേന്ദ്ര സര്‍വകലാ ശാലയില്‍ നടക്കുന്ന വനിതാ ദിനാചരണത്തിന് മുഖ്യാതിഥിയായി എത്തിയത് മുന്‍ എ.ബി.വി.പി നേതാവും അഖിലേന്ത്യാ ജോയിണ്ട് ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന ഗുന്ത ലക്ഷ്മണാണ് . ഇദ്ദേഹത്തെ കാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്‌ച പുലര്‍ച്ചെ നാലിന് കാമ്പസിലെത്തിയ ഗുന്ത ലക്ഷ്മണെ വന്‍ പൊലീസ് സന്നാഹത്തിലാണ് പരിപാടിക്ക് എത്തിച്ചത്.

സംഘപരിവാര്‍ പോഷക സംഘടനയായ അഖില്‍ ഭാരതീയ രാഷ്ട്രീയ ശിക്ഷണ്‍ മണ്ഡലിൻ്റെ പ്രതിനിധിയായാണ് ഗുന്ത ലക്ഷ്മണ്‍ എത്തിയത്. കാമ്പസിലെ ഉന്നതനുമായുള്ള വഴിവിട്ട സൗഹൃദത്തിൻ്റെ ഭാഗമായാണ് ഇദ്ദേഹത്തെ എത്തിക്കുന്നതെന്ന ആരോപണവും സജീവമാണ്. ജനപ്രതിനിധിയോ അക്കാഡമീഷ്യനോ അല്ലാത്ത ഒരാളെ കാമ്പസില്‍ അതിഥിയായി എത്തിക്കുന്നതില്‍ ഒരുവിഭാഗം ജീവനക്കാരും വിദ്യാര്‍ഥികളും പ്രതിഷേധമുയര്‍ത്തി.

ജെ.എന്‍.യു വൈസ്. ചാന്‍സലര്‍ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റും ചടങ്ങില്‍ സംസാരിച്ചു. മറ്റു രാഷ്ട്രീയ പാര്‍ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും വരെ വിലക്ക് ഏര്‍പ്പെടുത്തുന്ന സര്‍വകലാ ശാലയില്‍ സംഘപരിവാര്‍ നേതാക്കളെ ആനയിച്ചു കൊണ്ടുവരുന്നതില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്ന് എസ്.എഫ്.ഐ കുറ്റപ്പെടുത്തി.
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ബിവിന്‍ രാജ് പായം, പ്രസിഡണ്ട് കെ.സിദ്ധാര്‍ഥ് എന്നിവരടക്കമുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകര പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
