
തിരുവനന്തപുരം: ഓണത്തിന് പ്രത്യേക സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ. കിറ്റ് വിതരണം ചെയ്യാനുള്ള നടപടികൾ തുടങ്ങി. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നെങ്കിൽ ഇത്തവണ അത് 13 ആയി കുറച്ചിട്ടുണ്ട്. സോപ്പ്, ആട്ട തുടങ്ങിയവ ഇത്തവണ ഒഴിവാക്കും. റേഷൻ കടകൾ വഴിയാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്.
സൗജന്യ കിറ്റുകൾ തയാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങൾ സജ്ജമാക്കാനുമുള്ള നടപടികൾ ഊർജിതമാക്കാൻ ഡിപ്പോ മാനേജർമാർക്ക് സപ്ലൈകോ സി.എം.ഡി കഴിഞ്ഞ ദിവസം നിർദേശം നൽകി. ഇനങ്ങളുടെ പട്ടിക റീജനൽ മാനേജർമാർ രണ്ടു ദിവസം മുമ്പ് എം.ഡിക്കു കൈമാറി. ഇത് പരിശോധിച്ചു വരികയാണ്. അതേസമയം കിറ്റ് വിതരണത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത് മുഖ്യമന്ത്രി ആയിരിക്കുമെന്നും സപ്ലൈകോ അറിയിച്ചു.

90 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്കാവും സൗജന്യ കിറ്റ് ലഭ്യമാക്കുക. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നൽകുന്നത് ഇത്തവണയും പരിഗണനയിലുണ്ട്. സൗജന്യ കിറ്റിനുപുറമേ ഓണത്തോടനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിൻ്റെ ചർച്ചകൾ നടന്നു വരുന്നു. സാധനങ്ങളുടെ ലഭ്യത അനുസരിച്ച് കിറ്റിൽ ഉൾപ്പെടുത്തുന്ന സാധനങ്ങളിൽ മാറ്റം വരുത്തിയേക്കാം. ഇത്തവണ കിറ്റിൽ ഉൾപ്പെടുത്താൻ പ്രാഥമികമായി നിർദേശിച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കൾ ചുവടെ നൽകിയിരിക്കുന്നു.
ഓണം ഭക്ഷ്യക്കിറ്റിൽ
പഞ്ചസാര– ഒരു കിലോ, ചെറുപയർ– 500 ഗ്രാം, തുവര പരിപ്പ്– 250 ഗ്രാം, ഉണക്കലരി– അര കിലോ, വെളിച്ചെണ്ണ– 500 മില്ലിലീറ്റർ, തേയില– 100 ഗ്രാം, മുളകുപൊടി– 100 ഗ്രാം, മഞ്ഞൾപ്പൊടി– 100 ഗ്രാം,
സേമിയ / പാലട, ഉപ്പ്- ഒരു കിലോ, ശർക്കരവരട്ടി– 100 ഗ്രാം, ഏലയ്ക്ക /കശുവണ്ടി– 50 ഗ്രാം,
നെയ്യ്– 50 മില്ലിലിറ്റർ.

മുമ്പ് കിറ്റ് വിതരണം ചെയ്തപ്പോഴുള്ള കമ്മീഷൻ കുടിശിക നൽകാത്തതിനാൽ ഇത്തവണ കിറ്റ് വിതരണത്തിൽ സഹകരിക്കണോയെന്ന കാര്യത്തിൽ റേഷൻ വ്യാപാരികളുടെ സംഘടന അന്തിമ തീരുമാനം എടുത്തിട്ടില്ല. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിൽ 11 മാസത്തെ കമീഷനാണ് സർക്കാർ വ്യാപാരികൾക്ക് നൽകാനുള്ളത്. കിറ്റ് വിതരണം സേവനമായി കാണണമെന്ന ഭക്ഷ്യമന്ത്രിയുടെ വാദം തള്ളി ഹൈകോടതിയെ സമീപിച്ച വ്യാപാരികൾ ഫെബ്രുവരി രണ്ടിന് അനുകൂല വിധി നേടിയിരുന്നു.
ഓണക്കിറ്റ് വിതരണത്തിന് അഞ്ചുരൂപ നിരക്കിലും കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന് ഏഴുരൂപ നിരക്കിലുമാണ് കമീഷൻ നൽകേണ്ടത്. രണ്ടാം പിണറായി സർക്കാർ കിറ്റ് വിതരണം നിർത്തുമെന്ന പ്രചരണം വ്യാപകമായിരുന്നു എങ്കിലും മുടങ്ങില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.
