
കെ.എസ്.ആർ.ടി.സി ബസ്സിൽ യുവതിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. പൊലീസ് അറസ്റ്റു ചെയ്ത കോഴിക്കോട് സ്വദേശി സവാദിനാണ് എറണാകുളം അഡി. സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.
തൃശൂരിൽനിന്ന് എറണാകുളത്തേക്ക് വരുന്ന ബസില്‍വച്ച് സവാദ് എന്ന യുവാവ് നഗ്നതാ പ്രദർശനം നടത്തിയെന്നായിരുന്നു നന്ദിതയെന്ന യുവതിയുടെ ആരോപണം. യുവതി പ്രതികരിച്ചതോടെ ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. എന്നാൽ കൃത്യസമയത്ത് കണ്ടക്ടർ ഇടപെട്ടതോടെ കാര്യങ്ങൾ ഗൗരവമുള്ളതായി.

സംഭവം വലിയ വിവാദമായി. യുവതി തന്നെ സംഭവം വിവരിച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി. പൊലീസിൽ പരാതിയും നൽകി. എന്നാൽ സവാദിനെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു.
ജാമ്യം ലഭിച്ചു പുറത്ത് വന്നതിന് ശേഷം സവാദിനെ മാലയിട്ടു സ്വീകരിക്കുമെന്നായിരുന്നു അസോസിയേഷൻ പ്രഖ്യാപിച്ചത്. നടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ വേണ്ടി വ്യാജ പരാതി നല്‍കിയതാണെും, നടിയ്ക്കെതിരെ ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറഞ്ഞിരുന്നു.
